തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ പള്ളിത്തോട് തീരത്ത് കടല്‍ഭിത്തി നിര്‍മാണം അധികൃതരുടെ അനാസ്ഥ മൂലം നിലച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടല്‍കയറ്റം തീരദേശ വാസികളെ ആശങ്കയിലാക്കി. കടല്‍ക്ഷോഭം മൂലം ഒരോ വര്‍ഷവം ഏക്കര്‍ കണക്കിന് കരഭാഗമാണ് കടലെടുക്കുന്നത്. നൂറുക്കണക്കിന് വള്ളങ്ങള്‍ കയറ്റി വച്ചിരിക്കുന്ന പള്ളിത്തോട് ചാപ്പക്കടവ് തീരം സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. പുലിമുട്ടിന്റെ നിര്‍മ്മാണവും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. കടല്‍ ചെറുതായി ക്ഷോഭിച്ചാല്‍ ആയിരത്തിലധികം വീടുകളാണ് തീരപ്രദേശത്ത് വെള്ളത്തിലാകുന്നത്. കടല്‍ഭിത്തി നിര്‍മ്മാണത്തിന് വര്‍ഷം തോറും കോടികള്‍ സര്‍ക്കാര്‍ മാറ്റി വയ്ക്കുന്നുണ്ടെങ്കിലും കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാവര്‍ഷവും കടല്‍ക്ഷോഭമുള്ളപ്പോള്‍ പള്ളിത്തോട് ചെല്ലാനം പ്രദേശങ്ങളില്‍ തകര്‍ന്ന കടല്‍ഭിത്തിക്ക് മുകളില്‍ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണല്‍ വാട നിര്‍മ്മിച്ച് താല്‍ക്കാലിക പ്രതിരോധമാണ് തീര്‍ക്കുന്നത്. നിലവിലുള്ള തകര്‍ന്ന കടല്‍ഭിത്തിക്ക് തിരയെ തടയാന്‍ കഴിയുകയില്ല. ഒരോ വര്‍ഷം കഴിയുന്തോറും കടല്‍ഭിത്തി ഭൂമിയിലേക്ക് താഴ്ന്നുപോകുകയാണ്. ഇത് വന്‍ കടല്‍ക്ഷോഭത്തിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: