കുമളി : നിര്‍മ്മാണത്തിലെ അപാതക മൂലം സംയോജിത ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം തകര്‍ച്ചയുടെ വക്കില്‍. നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷത്തോളം അനാഥമായി കിടന്ന ഓഫീസ് നാലു മാസം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. കെട്ടിടത്തിലെ ഭിത്തികള്‍ വിള്ളല്‍ വീണ നിലയിലാണ്.
കെട്ടിടത്തിനുള്ളിലെ കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് സിമന്റ് അടര്‍ന്നുപോയിട്ടുണ്ട്. 2013ല്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പോസ്റ്റ് ഓഫീസിനു സമീപം ഗ്രാമപഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്ത് നിര്‍മ്മാണം ആരംഭിച്ചത്. രണ്ട് ഘട്ടമായി ലഭിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് 2014ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അധികൃതരുടെ അനാസ്ഥ മൂലം ഉദ്ഘാടനം വൈകിയതോടെ കെട്ടിടത്തിലും പരിസരത്തും കാടുകയറിയിരുന്നു. വൈദ്യുതി കണക്ഷന് ലഭിക്കാത്തതിനാലാണ് ഓഫീസിന്റെ ഉദ്ഘാടനം വൈകിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. കണക്ഷന് ലഭിക്കുന്നതിനുള്ള അപേക്ഷകളോ രേഖകളോ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. ഒടുവില്‍ വൈദ്യുതി കണക്ഷന് ലഭ്യമാക്കി ഓഫീസ് ഇവിടേയ്ക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
വണ്ടന്മേട്, ചക്കുപള്ളം, ഇരട്ടയാര്‍ എന്നീ പഞ്ചായത്തുകളിലെ അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്. കൗമാരക്കരായ കുട്ടികള്‍ക്കായി ബോധവല്കരണ ക്ലാസുകളും സെമിനാറുകളും ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സൗകര്യത്തോടെയാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: