പീരുമേട്: ജനവാസ കേന്ദ്രങ്ങളിലുള്ള കൃഷിയിടങ്ങളില്‍ കാട്ടാനയുടെ അതിക്രമം മൂലം നിരവധിപ്പേരുടെ കൃഷിയിടങ്ങളിലെ ഏലം, വാഴ, കമുക്, തെങ്ങ്, കുരുമുളക് എന്നീ വിളകള്‍ നശിപ്പിച്ചു.വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ്, മൂലക്കയം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളാണ് കാട്ടാന നശിപ്പിച്ചത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നുമാണ് കാട്ടാന ജനവാസ കേന്ദത്തിലേയ്ക്ക് കയറുന്നത്.
കനത്ത വേനലിനെ തുടര്‍ന്ന് തേക്കടി വനത്തിനുള്ളില്‍ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് എത്തുന്നത്. പെരിയാര്‍ നദി വറ്റിവരണ്ടതിനെ തുടര്‍ന്ന് ആനകള്‍ ഇതുവഴി കടന്നാണ് എത്തുന്നത്. രാത്രികാലങ്ങളില്‍ ഇറങ്ങുകയും വെളുപ്പിന് കാട്ടില്‍ കയറുകയുമാണ് ഇവരുടെ പതിവ്. ഇക്കാരണത്താല്‍ നാട്ടുകാര്‍ക്ക് ഉറക്കമില്ല. ആനകള്‍ വള്ളക്കടവ്-ഗവി റോഡ് മറികടക്കാതെ ഓടിച്ച് വിടുകയും വേണം. റോഡിന് ഇരുവശത്തുമായി നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ ഉള്ള മേഖലയുമാണിവിടെ. കൃഷി നശിച്ചതോടെ കടംവാങ്ങി കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്.
നഷ്ടപരിഹാരത്തിനായി കൃഷി ഓഫീസിലും വനംവകുപ്പിലും കയറി ഇറങ്ങുകയാണ് കര്‍ഷകര്‍. അടിയന്തിരമായി വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: