കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെക്കൂടി തലയറുത്ത് കൊന്നുകൊണ്ട് സിപിഎം ക്രിമിനല്‍ സംഘം തങ്ങള്‍ സമാധാനത്തിനില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത തിരുവനന്തപുരം, കണ്ണൂര്‍ സമാധാന യോഗങ്ങളിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചുകൊണ്ടാണ് പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജു എന്ന ആര്‍എസ്എസ് മണ്ഡല് കാര്യവാഹിനെ സിപിഎം സംഘം വെട്ടിക്കൊന്നത്.
സിപിഎംസംസ്ഥാന സെക്രട്ടറിയില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട പിണറായി വിജയന് സ്വന്തം പാര്‍ട്ടിയുടെ താല്പര്യങ്ങള്ക്ക് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന ആരോപണം തുടക്കം മുതല്‍ ഉണ്ട്. നിരവധി പ്രശ്നങ്ങളില്‍ കേരളത്തിന്റെ താല്‍പര്യത്തെയല്ല പിണറായി വിജയന് സംരക്ഷിച്ചതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. അപ്പോഴൊക്കെ പാര്‍ട്ടിയുടെ സങ്കുചിതമായ താല്പര്യങ്ങളെയാണ്, കേരളത്തിന്റെ താല്പര്യങ്ങളെയല്ല മുഖ്യമന്ത്രി പിണറായി ഉയര്‍ത്തിപ്പിടിച്ചത്. സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാര്‍ത്ഥങ്ങളെ സംരക്ഷിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്നാല്‍ മുഖ്യമന്ത്രികൂടി പങ്കെടുത്ത സമാധാന സമ്മേളന തീരുമാനങ്ങളെ സിപിഎം നേതൃത്വം തള്ളിപറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്താണെന്ന് കേരളത്തിന് വ്യക്തമാകേണ്ടതുണ്ട്. ഏത് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് സിപിഎമ്മും വ്യക്തമാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത യോഗതീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഭരണകക്ഷിയെന്ന നിലയില്‍, മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെന്ന നിലയില്‍, സിപിഎമ്മിന് അതില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഇത് പരസ്യമായി ലംഘിക്കാനും താലിബാന് ഭീകരവാദികളെപോലും നാണിപ്പിക്കുന്ന തരത്തില്‍ തലയറുക്കാനും സിപിഎം നേതൃത്വം അണികള്‍ക്ക് ആജ്ഞ നല്കുമ്പോള് സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?
കൊന്നുതള്ളേണ്ടവരെ കള്ളക്കേസില്‍ പ്രതികളാക്കുകയും കൊലപ്പെടുത്തിയതിനുശേഷം കൊലപാതകകേസുകളിലെ പ്രതിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന നികൃഷ്ടവും ക്രൂരവുമായ ശൈലിയാണ് സിപിഎം അനുവര്‍ത്തിക്കുന്നത്. എതിരാളികളെ ശത്രുക്കളായി കാണുന്ന പാര്‍ട്ടി സെക്രട്ടറി സിപിഎമ്മിന് നേതൃത്വം കൊടുക്കുമ്പോള്‍ അണികളില്‍നിന്ന് അതിലപ്പുറം വിവേകം പ്രതീക്ഷിച്ചുകൂടാ. എന്നാല്‍ ഭരണകൂടത്തില്‍നിന്നും പാര്‍ട്ടി നേതൃത്വത്തില്‍നിന്നും പോലീസില്‍നിന്നും നീതി ലഭിക്കുന്നില്ല. കണ്ണൂരില്‍ സംഭവിക്കുന്നത് അതാണ്. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യവാഹ് വി. ശശിധരനെ ആക്രമിക്കാനെത്തിയ സംഘത്തെ കയ്യോടെ പിടികൂടിയിട്ടും നിസാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് മുതിര്‍ന്നത്. ആയുധം സഹിതം പിടിയിലായവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചത് ഇതിന്റെ തെളിവാണ്. കണ്ണൂരിലെ കൊലപാതക പരമ്പര അവസാനിക്കണമെങ്കില്‍ കേവലം സമാധാനയോഗങ്ങള്‍ മതിയാവില്ല. കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സിപിഎം നേതൃത്വത്തേയും പോലീസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരെയും നിലയ്ക്ക് നിര്‍ത്താനുള്ള ആര്‍ജ്ജവം ഭരണകൂടം കാണിക്കുമ്പോഴേ സമാധാനം പുലരുകയുള്ളൂ.
എന്നാല്‍ ഇതിനുള്ള ആര്‍ജ്ജവം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായിക്കില്ല. അക്രമകാരികളായ പാര്‍ട്ടി നേതൃത്വത്തെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മിന്റെ ഉയര്‍ന്ന ഘടകമായ പൊളിറ്റ് ബ്യൂറോവിനും കഴിയില്ല. സാന്നിദ്ധ്യമുണ്ടായിരുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നില്ലാതായ സിപിഎം പേരിനെങ്കിലും അവശേഷിക്കുന്നത് കേരളത്തിലാണ്. കണ്ണൂരിലെ നേതാക്കളാണ് കേരളത്തിലെ സിപിഎമ്മിനെ നയിക്കുന്നത്. പാര്‍ട്ടിയുടെ ഉപരിഘടകങ്ങളും ഭരണത്തലപ്പത്തുള്ള മുഖ്യമന്ത്രിക്കും മുകളില്‍ സിപിഎമ്മിന്റെ കണ്ണൂര്‍ നേതൃത്വം കൊലവിളികള്‍ നടത്തുന്നതിന് പിന്നിലെ രഹസ്യമിതാണ്. കേരളത്തിലെ പ്രബുദ്ധ സമൂഹത്തിന്റെ കരുത്തുറ്റ പ്രതിരോധമുയര്ന്നാലെ രക്തദാഹികളായ ഈ നേതൃത്വത്തിന്റെ കുടില നീക്കങ്ങളെ തടയാനാകൂ.
സിപിഎം അക്രമി സംഘത്തിന്റെ കൊലപാതകങ്ങള്‍ക്ക് ഇരയായി മുതിര്‍ന്ന പ്രവര്‍ത്തകര്‍ നഷ്ടപ്പെടുമ്പോഴും ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ സമാധാന ശ്രമങ്ങള്‍ക്ക് തുറന്ന പിന്തുണ നല്കിയ ആര്‍എസ്എസ്സിന്റെ സമീപനം ശ്ലാഘിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഈ സമീപനത്തെ മുതലെടുത്തും നിസ്സഹായതയായി കണ്ടും അക്രമം തുടരാനുള്ള സിപിഎം നേതൃത്വത്തിന്റെ സമീപനത്തെ കേരളത്തിലെ പ്രബുദ്ധ ജനസമൂഹം ചോദ്യം ചെയ്യേണ്ടതുണ്ട്. സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഏകപക്ഷീയമായിക്കൂടാ. ശാന്തി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍, വഞ്ചിക്കപ്പെടുന്നുവെന്ന അവസ്ഥ ഉണ്ടായിക്കൂടാ.
അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരെ, കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്നവരെ സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്താനും സാംസ്കാരിക പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും മുന്‍കൈ ഉണ്ടാകേണ്ടതുണ്ട്. കേരളം പ്രതീക്ഷിക്കുന്നത് ഇത്തരമൊരു ഇടപെടല്‍ ഉണ്ടാകുമെന്ന് തന്നെയാണ്. അക്രമത്തിനും അധര്‍മ്മത്തിനും സ്ഥായിയായ വിജയം നേടിയെടുക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: