മുണ്ടക്കയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കോലാഹലമേട്-വാഗമണ്‍ മേഖലയിലെ കൈയേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം സന്ദര്‍ശിച്ചത്. കോലാഹലമേട്ടില്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈയേറി വേലി കെട്ടി തിരിച്ച പ്രദേശവും, വാക ചുവട് ഭാഗത്തെ റിസോര്‍ട്ട് നിര്‍മ്മാണവും കൈയേറ്റ പ്രദേശവും കുമ്മനം സന്ദര്‍ശിച്ചു,
അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ ഉയര്‍ത്തിയിരുന്ന കൈയേറ്റ വേലികള്‍ കഴിഞ്ഞ ദിവസം നടന്ന പ്രകൃതി സംരക്ഷണ മാര്‍ച്ചിനിടയില്‍ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കോണ്‍ക്രീറ്റും ഇരുമ്പു പൈപ്പുകളും ചേര്‍ത്ത് പുതിയ വേലി ഇവിടെ കൈയേറ്റ സംഘം പുനസ്ഥാപിച്ച് ഗേറ്റ് വച്ച് സ്വകാര്യ ഭൂമി എന്ന് ബോര്‍ഡും സ്ഥാപിച്ചു. ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നു വന്നിട്ടും ഭരണകൂടത്തിനുള്ള ഇരട്ടത്താപ്പാണ് കൈയേറ്റക്കാര്‍ക്ക് വിണ്ടും വേലി സ്ഥാപിക്കാന്‍ ധൈര്യം നല്‍കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൈയേറ്റക്കാര്‍ സ്ഥാപിച്ച പുതിയ വേലിയും ഗേറ്റും ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ വീണ്ടും നീക്കി.
ഉച്ചയോടെ ഇവിടെ എത്തിച്ചേര്‍ന്ന ബിജെപി സംസ്ഥാന പ്രസിഡന്റിനൊപ്പം ജില്ലാ പ്രസിഡണ്ട് എന്‍. ഹരി, ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ്, മണ്ഡലം പ്രസിഡണ്ട് വി.സി. അജികുമാര്‍, സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി. മധു, നേതാക്കളായ തോമസ് കിഴക്കേടം, കെ.പി. സനല്‍കുമാര്‍ ,പി .എസ്. മനോജ്, വാര്‍ഡ് മെംബര്‍ ചന്ദ്രദാസ് തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: