ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയ്യിദും നാല് അനുയായികളും ജിഹാദിന്റെ പേരില്‍ ഭീകരത പടര്‍ത്തുകയാണെന്ന് പാക്കിസ്ഥാന് ന്യൂനപക്ഷ മന്ത്രാലയം. ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുമ്പിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ബോര്‍ഡിന് മുമ്പില്‍ കഴിഞ്ഞ ദിവസം സയ്യിദ് ഹാജരായിരുന്നു. കശ്മീരികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന തന്നെ പാക്കിസ്ഥാന് സര്‍ക്കാര്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നും ആരോപിച്ചു. എന്നാല്‍ മന്ത്രാലയം ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. സയ്യിദും മറ്റ് നാല് സഹായികളും ജിഹാദിന്റെ പേരില്‍ ഭീകരത പടര്‍ത്തുകയാണെന്നും ബോധിപ്പിച്ചു.
സുപ്രീംകോടതിയിലെ ജസ്റ്റിസ് ഇജാസ് അഫ്സല് ഖാന് തലവനായും ലാഹോര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് അയിഷ എ. മാലിഖ്, ബലൂചിസ്ഥാന്‍ ഹൈക്കോടതിയിലെ ജമാല്‍ ഖാന് മാന്ഡോഖയില് എന്നിവര്‍ അംഗങ്ങളായുമുള്ള ബോര്‍ഡ് സയ്യിദിനും മറ്റുള്ളവര്‍ക്കുമെതിരെയുള്ള മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
കേസില്‍ അടുത്ത വാദം ഇന്ന് നടക്കും. അറ്റോര്‍ണി ജനറലിനോടും ഹാജരായി മൊഴി നല്കുവാന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: