ലണ്ടന്‍: ആഗോള തലത്തിലുള്ള സൈബര്‍ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്താരാഷ്ട്ര സംഘം അന്വേഷണം ആരംഭിച്ചു. ഇന്ത്യ ഉള്‍പ്പടെ നൂറോളം രാജ്യങ്ങളിലായി ആശുപത്രികള്‍, ബാങ്കുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങി 1,30,000ല്‍ അധികം കംപ്യൂട്ടറുകളിലെ വിവരങ്ങളാണ് ഹാക്കര്‍ ഭീകരന്മാര് ഹാക്ക് ചെയ്തിട്ടുള്ളത്.
റഷ്യന്‍ ബാങ്കുകളിലേയും ബ്രിട്ടീഷ് ആശുപത്രികളുടേയും ഫെഡ്ക്സ്, യൂറോപ്യന്‍ കാര്‍ ഫാക്ടറികള്‍ തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെ വിലമതിക്കുന്ന ബിറ്റ് കോയിനുകളാണ് അവര്‍ പ്രതിഫലമായി ആവശ്യപ്പെട്ടത്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടതില്‍ ഭൂരിഭാഗവും. ആഗോളതലത്തില്‍ 75,000ല്‍ അധികം ആളുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ഇമെയില്‍ വഴി പ്രചരിക്കുന്ന റാന്‍സംവെയര്‍ എന്ന വൈറസ് ഉപയോഗിച്ചാണ് ആക്രമണം. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി ചാര പ്രവര്‍ത്തനങ്ങള്‍ക്കായി വികസിപ്പിച്ച എറ്റേര്‍ണല്‍ ബ്ലൂ എന്ന കോഡ് അടുത്തിടെ മോഷ്ടിക്കപ്പെട്ടിരുന്നു. ഇത് ഉപയോഗിച്ചാണ് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതെന്ന് കംപ്യൂട്ടര്‍ സുരക്ഷാ കമ്പനികളായ കാസ്പെര്‍സ്കി, അവാസ്ത് എന്നിവ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഹാക്കിങ്ങിനിരയായ ആശുപത്രികളുടേയും ബാങ്കുകളുടേയും പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെച്ചു. ഹാക്കിങ്ങില്‍ നിന്ന് കംപ്യൂട്ടറുകളെ രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് സുരക്ഷാ ഗവേഷകന് മാല്‍വെയര്‍ ടെക്കിനും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായില്ല.
അതേസമയം അടുത്ത 48 മണിക്കൂറിനുള്ളില്‍ കംപ്യൂട്ടറുകള്‍ വീണ്ടും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് മാല്‍വെയര്‍ ടെക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 22 കാരനായ പേര് വെളിെപ്പടുത്താത്ത ഗവേഷകനാണ് മാല്‍വെയര്‍ ടെക്. 20ഓളം യുഎസ് എഞ്ചിനീയര്‍മാരുടെ സഹായത്തോടെയാണ് മാല്‍വെയര്‍ ടെക്ക് ഹാക്കിങ്ങില്‍ നിന്ന് കംപ്യൂട്ടറുകളെ മോചിപ്പിച്ചത്.
ഏറ്റവും കൂടുതല്‍ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത് റഷ്യയിലാണ്. രാജ്യത്തെ അവശ്യ സര്‍വ്വീസുകളെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യുഎസ്, റഷ്യ, ഉക്രെയിന്, ബ്രസീല്‍, സ്പെയിന്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഹാക്കിങ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹാക്കിങ്ങില്‍ നിന്ന് കംപ്യൂട്ടറുകളെ മോചിപ്പിച്ചതായും എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയെയും വൈറസ് ആക്രമണം ബാധിച്ചിരുന്നു. ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്തത്. നിസ്സാന്‍ റെനോള്‍ട്ടിന്റെ ചെന്നൈ ഓഫീസിലെ കംപ്യൂട്ടറുകെളയും വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: