തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ഭരണകൂടം. ടോള്‍ പ്ലാസയില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ നിര വന്നാല്‍ പ്ലാസ തുറന്ന് വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായി. എഡിഎം സി.ആര്. അനന്തകൃഷ്ണനും ചാലക്കുടി ഡിവൈഎസ്പി എ. ഷാഹുല്‍ഹമീദും ടോള്‍പ്ലാസയില്‍ നടത്തിയ ചര്‍ച്ചയിലാണ് വാഹനങ്ങള്‍ തുറന്നുവിടാന്‍ ധാരണയായത്.
തിങ്കളാഴ്ച മുതല്‍ ടോള്‍ ഗേറ്റില്‍ സ്ഥിരമായി പോലീസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ടോള്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ 17ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ മുഴുവന്‍ ടോള്‍ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനാണ് ധാരണ. ഇന്നലെ വൈകുന്നേരം ടോള്‍ പ്ലാസയിലേക്ക് എഐവൈഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിരക്കുള്ള സമയങ്ങളില്‍ നൂറിലേറെ വാഹനങ്ങളാണ് ടോള്‍ പ്ലാസയില്‍ കുരുങ്ങിക്കിടക്കുന്നത്. ഒരു നിരയില്‍ അഞ്ചിലധികം വാഹനങ്ങള്‍ വന്നാല്‍ ഗേറ്റ് തുറക്കണമെന്നാണ് കരാറിലെ ചട്ടം. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി കരാറുകാര്‍ കൊള്ളലാഭത്തിന് ശ്രമിക്കുന്നതാണ് ഗതാഗതക്കുരുക്കും പ്രശ്നങ്ങളും സൃഷ്ടിക്കുന്നത്.
ഗുരുതരനിലയില്‍ എത്തുന്ന രോഗികളുടെ വാഹനങ്ങള്‍ പോലും ടോള്‍പ്ലാസയില്‍ തടഞ്ഞിടുന്ന സാഹചര്യമുണ്ടായിരുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ കരാര്‍ ലംഘനങ്ങളെ കുറിച്ച് സൂചിപ്പിക്കുമെന്നും തീരുമാനം എടുക്കുമെന്നും എഡിഎം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: