തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഇടതുസഹയാത്രികനായ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.ജെ.എസ്. ജോര്‍ജ്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ പ്രതിവാര കോളത്തിലാണ് ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന പിണറായി സര്‍ക്കാരിനെ അദ്ദേഹം അക്കമിട്ട് വിമര്‍ശിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാകുന്നതിന് നാം സാക്ഷ്യംവഹിക്കുകയാണോ എന്ന ചോദ്യവുമായാണ് ടി.ജെ.എസ്. ജോര്‍ജ് തന്റെ ലേഖനം ആരംഭിക്കുന്നത്. ബംഗാളില്‍ മൂന്നുപതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിച്ചു. വീണ്ടും ഭരണത്തിലേറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിലവില്‍ കേരളം മാത്രമാണ് കമ്മ്യൂണിസത്തിന് വിലാസമുള്ള ഏക സംസ്ഥാനം. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലെത്തി.
കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഇതിഹാസതുല്യനും കരുത്തനുമായ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി. പക്ഷേ ഒരോ വിഷയങ്ങളിലും പിണറായി മണ്ടത്തരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന പിണറായി വിജയന് സ്വയം നാണംകെടുന്നതിനൊപ്പം സര്‍ക്കാരിനെയും നാണക്കേടിലേക്ക് നയിക്കുന്നു. സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനത്തോടെ പിണറായി ഹാസ്യകഥാപാത്രമായി. ഓരോ വിഷയത്തിലും പൊതുജനം ചിന്തിക്കുന്നതിനും ആഗ്രഹിക്കുന്നതിനും വിപരീതമായ നിലപാടാണ് പിണറായി എടുക്കുന്നത്.
അഹന്തയും അസഹിഷ്ണുതയും കാട്ടുന്നതിലൂടെ കരുത്തനെന്ന് അറിയപ്പെടുന്ന പിണറായിക്ക് എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും ടി.ജെ.എസ് പറയുന്നു.
ലോ അക്കാദമി സമരത്തില്‍ പിണറായി കോളേജ് നടത്തുന്ന കുടുംബത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്മെന്റിന് അനുകൂലമായി നിലപാടെടുത്തു. വിവാദങ്ങള്‍ക്കൊടുവില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് രേഖാമൂലം ചില ഉറപ്പുകള്‍ നല്‍കിയെങ്കിലും അവ നടപ്പാക്കാത്തത് സര്‍ക്കാരിനുണ്ടായിരുന്ന ജനപിന്തുണ ഇല്ലാതാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്തും ഒരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ലാത്ത തരത്തില്‍ ഉപദേശകരെ നിയമിച്ചതും രണ്ടുമന്ത്രിമാര്‍ രാജിവച്ചതും കണ്ണൂരില്‍ 18 പേര് കൊല്ലപ്പെട്ടതും മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ ശ്രമത്തെ എതിര്‍ത്തതുമൊക്കെ മുഖ്യമന്ത്രിക്ക് ചീത്തപ്പേരുണ്ടാക്കി.
ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പോലീസിനെ കൈകാര്യം ചെയ്യുന്നതില്‍ വന്‍ പരാജയമാണെന്ന് തെളിയിച്ചു. നിര്‍ണായക കേസുകളില്‍ അലംഭാവം കാട്ടിയെന്നാരോപിച്ചാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് പുറത്താക്കിയത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം തുടങ്ങുന്നതിന് മുമ്പ് ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
വനിതാദിനത്തില്‍ ശിവസേനക്കാര്‍ കൊച്ചിയില്‍ കമിതാക്കളെ അടിച്ചോടിക്കുന്നത് പിണറായിയുടെ പോലീസ് നോക്കിനിന്നു. സംശയകരമായ സാഹചര്യത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. സെന്‍കുമാര്‍ കേസ് മണ്ടത്തരത്തിന്റെ ഉത്തമ ഉദാഹരണമാണ്. സുപ്രീംകോടതി വിധി അന്നുതന്നെ നടപ്പാക്കിയിരുന്നെങ്കില്‍ സര്‍ക്കാരിനുണ്ടായ പരിക്ക് കുറയ്ക്കാമായിരുന്നെന്നും ടിജെഎസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: