ആലപ്പുഴ: കടലാക്രമണഭീതി മുതലെടുത്ത് പൊന്നുംവില നല്കി തീരപ്രദേശങ്ങള്‍ മാഫിയകള്‍ കയ്യടക്കുന്നു. പിന്നില്‍ വന്‍ റിസോര്‍ട്ട് മാഫിയകളെന്ന് സൂചന. മാരാരിക്കുളം, അര്‍ത്തുങ്കല്‍, ചേന്നവേലി, ആലപ്പുഴ, പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട്, തൃക്കുന്നപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലാണ് പൊന്നുംവില നല്കി റിസോര്‍ട്ട് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് റിസോര്‍ട്ട് മാഫിയയുടെ നീക്കമെന്നാണ് ആക്ഷേപം.
തീരദേശ പരിപാലന നിയമം ലംഘിച്ചു റിസോര്‍ട്ടുകള്‍ പലയിടത്തും നിര്‍മിച്ചു തുടങ്ങി. മാരാരിക്കുളത്ത് പ്രമുഖ മാധ്യമ സ്ഥാപന ഉടമകളാണ് നിയമം ലംഘിച്ച് തീരം കയ്യടക്കി റിസോര്‍ട്ട് നിര്‍മ്മിച്ചത്. ബീച്ചില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിനായി വ്യാപകമായി കടലോരം കയ്യേറിയിരിക്കുന്നത്.
നിര്‍മ്മാണത്തിനിടെ നാട്ടുകാര്‍ നിരവധി പരാതികളും ആക്ഷേപകളും ഉന്നയിച്ചെങ്കിലും സ്വാധീനവും പണവും എല്ലാത്തിനും വഴിമാറി. റിസോര്‍ട്ടിന്റെ പണി തീര്‍ന്നെങ്കിലും ഇവിടെ യാതൊരു ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. എന്നാല്‍ ഇവിടെ ആള്ക്കാര് വന്നു പോകുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാഷ്ട്രീയക്കാരും സര്‍ക്കാരും റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലാണ് സിപിഎം ഏറ്റവും ശക്തമായി എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന മാധ്യമ ഗ്രൂപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്.
സുനാമി മേഖലയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടല്‍ക്ഷോഭത്തിന്റെ മറവിലാണ് റിസോര്‍ട്ട് മാഫിയ തീരവാസികളെ കബളിപ്പിക്കുന്നത്. വീട് വെയ്ക്കാനെന്ന വ്യാജേനയാണ് മാഫിയകള്‍ ഭൂമി വാങ്ങുന്നത്. തോട്ടപ്പള്ളിയിലും ഏക്കറുകണക്കിന് ഭൂമി ഇത്തരത്തില്‍ വാങ്ങിച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥര്‍ ആരെന്ന് സമീപവാസികള്‍ക്ക് പോലും അറിയാന്‍ കഴിയാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ ഏക്കറുകണക്കിന് ഭൂമിയാണ് വിറ്റഴിക്കപ്പെട്ടത്. മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്കുവാനായി വന്ലോബിയും ഇവിടെ രംഗത്തുണ്ട്. തീരദേശ പരിപാലന നിയമപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്. ഇതുമറയാക്കിയാണ് ടൂറിസം മാഫിയകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്.
പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് കൈമാറ്റം നടക്കുന്നതിനാല്‍ ഭൂമി വാങ്ങുന്നത് ആരെന്നും വ്യക്തമല്ല. തീരദേശം കേന്ദ്രീകരിച്ച് സജീവമാകുന്ന റിസോര്‍ട്ട് മാഫിയകളെ സഹായിക്കാനായി ഭരണകക്ഷികളിലെ പ്രമുഖരും, ചില ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: