തിരുവനന്തപുരം: നിയമവിരുദ്ധമായ ഒറ്റനമ്പര്‍ ലോട്ടറികളും വ്യാജ ലോട്ടറികളും വില്പന നടത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിര്‍ദ്ദേശം. വാളയാര്‍, കമ്പംമേട്, മഞ്ചേശ്വരം തുടങ്ങി സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട ചെക്ക് പോസ്റ്റുകളിലും 24 മണിക്കൂറും പോലീസ് സാന്നിധ്യം ഉറപ്പാക്കാനും നിര്‍ദ്ദേശം.
ഒറ്റ നമ്പര്‍ ലോട്ടറി കൂടാതെ 5000 രൂപയോ അതിനു താഴെയോ ഉള്ള സമ്മാനത്തുക നമ്പരില്‍ കൃത്രിമം കാണിച്ച് കൈക്കലാക്കുന്ന പ്രവണതയ്ക്കെതിരെ നടപടി വേണം. ഇത്തരക്കാര്‍ക്കെതിരെ വഞ്ചന, ഫോര്‍ജറി എന്നിവയ്ക്കുള്ള വകുപ്പുകള്‍ ഉപയോഗിച്ച് കേസ് എടുക്കണം.
ഏജന്റുമാര്‍ സമ്മാനം നല്‍കുന്നതിന് മുമ്പ് സമ്മാനം ലഭിച്ചയാളുടെ ഫോട്ടോ ടിക്കറ്റിനോടൊപ്പം മൊബൈലില്‍ എടുക്കുകയോ അല്ലെങ്കില്‍ ആധാര്‍ നമ്പരോ മറ്റ് തിരിച്ചറിയില്‍ രേഖകളോ വാങ്ങി സൂക്ഷിക്കാന്‍ ഏജന്റ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണം.
വാളയാര്‍, കമ്പംമേട് തുടങ്ങിയ ചെക്ക്പോസ്റ്റുകളില്‍ ഗുണ്ടകളുടേയും സാമൂഹിക വിരുദ്ധരുടേയും ഇടപെടല്‍ തടയാന്‍ നടപടി സ്വീകരിക്കണം. ചെക്ക് പോസ്റ്റുകളില്‍ റോഡുകളുടെ മീഡിയനുകള്‍ ഗുണ്ടകള്‍ കൈവശപ്പെടുത്തി വിശ്രമസങ്കേതങ്ങളാക്കുന്നതും വില്പന നികുതി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും കര്‍ശനമായി തടയണം.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രണ്ടു ദിവസത്തിലൊരിക്കല്‍ ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിച്ച് അവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക്ക് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം ജില്ലയില്‍ വെമ്പായത്ത് വില്പന നികുതി ഉദ്യോഗസ്ഥന്റെ വാഹനം ആക്രമിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പ്രതികളെ വേഗം പിടികൂടണം. ഇക്കാര്യങ്ങളില്‍ കൈക്കൊണ്ട നടപടികളും അവയുടെ ഫലവും അഞ്ചുദിവസത്തിനുള്ളില്‍ അറിയിക്കണമെന്നാണ് എഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: