കണ്ണൂര്‍: ബിജുവിന് നേരെ നടന്ന അക്രമം പയ്യന്നൂര്‍ മേഖലയിലേയും എല്ലാ പാര്‍ട്ടി നേതാക്കളേയും അണികളേയും കണ്ണൂര്‍ ജില്ലാ നേതൃത്വത്തേയും മുന്‍കൂട്ടി അറിയിച്ചു കൊണ്ടുളളതാണെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. അതിന് ആഭ്യന്തര വകുപ്പ് മുഖാന്തിരം പോലീസിനെ പോലും ഉപയോഗിച്ചു എന്നതിലേക്കാണ് അക്രമവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ബിജു റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നതും സുഹൃത്തിനോടൊപ്പം മടങ്ങുന്നതുമെല്ലാം അറിയിക്കാന്‍ സിപിഎം ആളുകളെ നിര്‍ത്തുകയും കൊലപാതകത്തിനായി ഒറ്റപ്പെട്ട പ്രദേശം തിരഞ്ഞെടുത്തതുമെല്ലാം വളരെ ആസൂത്രിതമായിരുന്നു. കൊലപാതകത്തിന് തൊട്ട് മുമ്പ് മേഖലയിലെ സിപിഎം അനുഭാവികളുടെ കടകളുള്‍പ്പെടെ അടച്ചതും സിപിഎം നിയന്ത്രണത്തിലുളള ബാങ്കുകളിലെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ ഒട്ടുമിക്ക ജീവനക്കാരും ഉച്ചയോടെ ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമായതുമെല്ലാം സിപിഎമ്മിന്റെ പയ്യന്നൂര്‍ ഏരിയ നേതൃത്വത്തിന് സംഭവത്തിലുളള പങ്ക് വ്യക്തമാക്കുന്നതാണ്.
കൂടാതെ കൊലപാതകത്തിനു ശേഷം പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലയിലെ പല പാര്‍ട്ടി ഗ്രാമങ്ങളിലും ആഹ്ലാദം പ്രകടിപ്പിച്ച് മധുരപലഹാര വിതരണവും മറ്റും നടത്തിയ സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നതും സംഭവം ആസൂത്രിതമായിരുന്നു എന്നതിലേക്കാണ്. സമാധാന ശ്രമങ്ങളോ നീക്കങ്ങളോ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഒരിക്കല്‍ കൂടി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തെളിയിച്ചിരിക്കുകയാണ് ബിജുവിന്റെ കൊലപാതകത്തിലൂടെ. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സംഭവം നടന്ന നിമിഷം തൊട്ട് പ്രസ്താവനയും പ്രചാരണങ്ങളും നടത്തിയ സിപിഎം നേതൃത്വത്തിന്റെ വാദം പോലീസിന്റെ കണ്ടെത്തലോടെ പൊളിഞ്ഞതോടെ പൊതുസമൂഹത്തില്‍ പാര്‍ട്ടി അപഹാസ്യമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: