ന്യൂദല്‍ഹി: കേരളത്തിലെ ക്രമസമാധാനനില താറുമാറായിട്ടും ഭരണഘടനാപരമായ പദവി ഉപയോഗിക്കാത്ത ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ വീണ്ടും സംസ്ഥാന ബിജെപി നേതൃത്വം. ഗവര്‍ണര്‍ക്ക് പിണറായി വിജയനെ പേടിയാണെങ്കില്‍ സ്ഥാനം ഒഴിയുകയാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് പറഞ്ഞു. കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ കേരളാ ഹൗസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്.
പദവിയോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്താന്‍ ആഗ്രഹവും തന്റേടവുമുണ്ടെങ്കില്‍ ഗവര്‍ണര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അതിന് സാധിക്കില്ലെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് നിരന്തരം കൊലപ്പെടുന്നത് കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. എല്ലാ പൗരന്മാരുടേയും ജീവന്റെയും സ്വത്തിന്റെയും ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഗവര്‍ണറും മനസ്സിലാക്കണം. ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് ബിജുവിനെ കൊലപ്പെടുത്തിയ കുറ്റവാളികളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ യാദവ്. ഇടതു ഭരണത്തിന്റെ സൗകര്യം ഉപയോഗിച്ച് ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിനെ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ദല്‍ഹിയില്‍ യോഗങ്ങള്‍ക്കെത്തുന്ന സിപിഎം നേതാക്കള്‍ സംഘടനയുടെ ശക്തി തിരിച്ചറിയേണ്ടി വരുമെന്നും സുനില്‍ യാദവ് പറഞ്ഞു.
കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയായ പിണറായി വിജയന് സംസ്ഥാനം ഭരിക്കുമ്പോള്‍ കൊലയാളികള്‍ അഴിഞ്ഞാടുന്നുവെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക മോണിക്ക അറോറ പറഞ്ഞു. ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. അതു മറന്നുള്ള പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു. കൊലക്കത്തി താഴെവയ്ക്കാതെ നടക്കുന്ന സിപിഎം കൊലയാളികള്‍ രാജ്യത്തിനാകെ അപമാനകരമെന്നും മോണിക്ക അറോറ പറഞ്ഞു. ബിജെപി ദല്‍ഹി സംസ്ഥാന ഭാരവാഹികളും വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇടത് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: