തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടി വാങ്ങും. ഡോ.ടി.പി. സെന്‍കുമാറിനെ അനുകൂലിച്ച് മുന്‍ ചീഫ് സെക്രട്ടറിമാര്‍ നല്കിയ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് ഒരിക്കല്‍ക്കൂടി തിരിച്ചടിയാവുന്നത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അംഗമാകുന്നതില്‍ നിന്ന് സെന്‍കുമാറിനെ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് മുന്‍ ചീഫ് സെക്രട്ടറിമാര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സെന്‍കുമാര്‍ വിശ്വാസ്യത ഇല്ലാത്ത ഉദ്യോഗസ്ഥനാണെന്നും ഇത്തരത്തിലൊരാളെ ട്രൈബ്യൂണല്‍ അംഗമാക്കുന്നത് ശരിയല്ലെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാരിന് പ്രത്യേക കുറിപ്പ് അയച്ചിരിക്കുകയാണ് സംസ്ഥാനം.
എന്നാല്‍, 2016 ആഗസ്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്ത്തന്നെയാണ് വിശ്വാസ്യതയുള്ള മികച്ച ഉദ്യോഗസ്ഥനാണെന്ന് സെന്‍കുമാറിനെക്കുറിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് റിപ്പോര്‍ട്ട് നല്‍കിയത്. അതിനു മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന പി.കെ. മൊഹന്തിയും സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ ഡിജിപിമാരുടെ എം പാനല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷിക്കാനായിരുന്നു മൊഹന്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അപേക്ഷിക്കാനാണ് വിജയാനന്ദ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ ട്രൈബ്യൂണല്‍ അംഗത്തിനായി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചിരുന്ന ചീഫ് സെക്രട്ടറിയായ വിജയാനന്ദ്, സെന്‍കുമാറിനെതിരെ യാതൊരു ആക്ഷേപവും ഉന്നയിച്ചില്ല. സെന്‍കുമാറിനെക്കുറിച്ച് മറിച്ചാണ് സര്‍ക്കാരിന്റെ അഭിപ്രായമെങ്കില്‍ ചീഫ് സെക്രട്ടറി അത് അവിടെ പ്രകടിപ്പിക്കുമായിരുന്നു. വിജയാനന്ദിന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാര്‍ ട്രൈബ്യൂണല്‍ അംഗത്വത്തിന് അപേക്ഷിച്ചത്.
അന്നൊന്നുമില്ലാതിരുന്ന ആരോപണങ്ങള്‍ ഇപ്പോഴുയരുന്നതില് അസ്വാഭാവികത ഉണ്ടെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ട്രൈബ്യൂണല്‍ അംഗങ്ങളുടെ പേരുകളടങ്ങിയ പട്ടിക കേന്ദ്ര സര്ക്കാരിനയച്ചതിനൊപ്പം സെന്‍കുമാര്‍ നിരവധി ആരോപണങ്ങളുടെ കരിനിഴലിലാണെന്ന പ്രത്യേക കുറിപ്പും സര്‍ക്കാര്‍ നല്കി. ഒരേ സര്‍ക്കാര്‍, മാസങ്ങളുടെ ഇടവേളയില്‍ ഒരു ഉദ്യോഗസ്ഥനെതിരെ പരസ്പരവിരുദ്ധ നിലപാട് എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ച് പോലീസ് മേധാവി സ്ഥാനത്ത് മടങ്ങിയെത്തിയ സെന്‍കുമാറിന്റെ ഔദ്യോഗിക ജീവിതത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകള്‍ മെനയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീംകോടതിയിലേതു പോലെ കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും ഈ വാദമുഖങ്ങള്‍ തള്ളിക്കളയാനാണ് സാധ്യതയെന്നും നിയമവിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: