കരുനാഗപ്പള്ളി: കുലശേഖരപുരം, തഴവ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കൂടി ഒഴുകി വട്ടക്കായലില്‍ പതിക്കുന്ന പാറ്റോലി തോട്ടില്‍ മലിനജലം ഒഴുക്കിവിടുന്നതായി പരാതി.
കക്കൂസ് മാലിന്യം, മൃഗങ്ങളുടെ വേസ്റ്റുകള്‍, തൊഴുത്തിലെ മലിനജലം എന്നിവയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് പാറ്റോലിത്തോട്. തോടിന്റെ ഇരുകരകളിലും മറ്റുമായി കഴിയുന്ന കുടുംബങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ശാസ്താംപൊയ്ക ജങ്ഷന് തെക്ക്, വെട്ടോലിമുക്ക്, പാലത്തിന്കട ജങ്ഷന്, ചിറ്റുമൂല പാലം എന്നിവിടങ്ങളില്‍ കക്കൂസിലേയും തൊഴുത്തിലേയും മലിനജലം പൈപ്പുകള്‍ തോട്ടിലേക്ക് സ്ഥാപിച്ച് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്.
ദുര്‍ഗന്ധം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ശരീരമാസകലം ചൊറിഞ്ഞ് പൊട്ടി പലരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്തു.
ഉയര്‍ന്ന പുരയിടങ്ങളില്‍നിന്ന് പലരും തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടാന്‍ പിവിസി പൈപ്പുവരെ സ്ഥാപിച്ചിരിക്കുകയാണ്. ഈ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ഇവരുടെ മൗനാനുവാദത്തോടെ പാറ്റോലിത്തോട് മലിനമാക്കി കൊണ്ടിരിക്കുകയാണ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് പാറ്റോലി തോട്ടിലെ കൈയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനും മലിനജലം ഒഴുക്കിവിടുന്നവര്ക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു. ഇത് ചില ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ കാരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: