ന്യൂദല്‍ഹി: മുസ്ലീം സമുദായത്തിലെ മുത്തലാഖ് സമ്പ്രദായം അവസാനിപ്പിച്ചാല്‍ വിവാഹ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മുത്തലാഖ് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനു മുമ്പാകെയാണ് എ.ജി ഇക്കാര്യം അറിയിച്ചത്. മുത്തലാഖ് നിരോധിച്ചാല്‍ വിവാഹ മോചനത്തിനുള്ള മറ്റ് സാധ്യതകള്‍ കോടതി ആരാഞ്ഞപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മുസ്ലീം സമുദായത്തെ സര്‍ക്കാര്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ ഉപേക്ഷിക്കില്ലെന്നും വിവാഹ മോചനം നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്നും റോത്തഗി കോടതിയില്‍ ഉറപ്പുനല്‍കി. മുത്തലാഖ് നിരോധിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമം കൊണ്ടുവരും. 1937ലെ ശരി-അത്ത് ആക്ടുമായി യോജിച്ചുപോകുന്ന വ്യവസ്ഥകള്‍ ഉപയോഗിച്ച് മുത്തലാഖിനെ ഉന്മൂലനം ചെയ്യണമെന്നും റോത്തഗി കോടതിയില്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി യോജിച്ചുപോകുന്നതല്ല മുത്തലാഖ്. മുസ്ലീം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോ എന്നു പരിശോധിക്കണം. പെട്ടെന്ന് മൊഴി ചൊല്ലി ഉപേക്ഷിക്കുന്ന മുത്തലാഖ് മാത്രമല്ല, ശരിയത്ത് നിയമത്തിനു കീഴില്‍ വരുന്നതും പിന്‍വലിക്കാന്‍ കഴിയാത്തതും ഏകപക്ഷീയവുമായ രണ്ടു തരം വിവാഹ മോചനങ്ങളും നിരോധിക്കണം. അവ ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് മുത്തലാഖ്. എല്ലാ തലാഖുകളും ഭരണഘടനാവിരുദ്ധമാണ്. തലാഖ് എന്നുപറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: