സദ്ഗുരു : ആദ്യമായി ലോകത്തില്‍ പല രാഷ്ട്രത്തലവന്മാരും യോഗയെപറ്റി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവിശ്വസനീയം തന്നെ. അവരെല്ലാവരും യോഗ പ്രചരിപ്പിക്കാന്‍ ഉത്സുകരായി മുന്നോട്ടു വരുന്നു. കാരണം, ആരോഗ്യ പരിപാലനത്തിനായി വലിയ തുക ചിലവഴിക്കുന്നുണ്ട് എങ്കിലും അതുകൊണ്ട് പ്രതീക്ഷിക്കുന്ന ഗുണം കിട്ടുന്നില്ല എന്നതുതന്നെ. ജനക്ഷേമത്തിനുവേണ്ടി തുടങ്ങിയിട്ടുള്ള മറ്റു പല പദ്ധതികളും നിഷ്ഫലമായി പോകുന്നു. സ്വസ്ഥതക്കും സന്തോഷത്തിനും വേണ്ടി ഒരൊറ്റമൂലി, അതിനുവേണ്ടിയാണ് ഇപ്പോള്‍ ലോകത്തിന്റെ അന്വേഷണം. ഇതിനുവേണ്ടി അനവധി പരിശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ പലയിടത്തായി ഗവേഷണങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.
ഒരു നിലയ്ക്കു നോക്കുമ്പോള്‍ ഈ ത്വര നല്ലൊരു സംഗതിതന്നെ. ഒന്നാമത്തെ കാര്യം, സമൂഹത്തിന്റെ സന്തോഷത്തേയും ആരോഗ്യത്തേയും കുറിച്ചുള്ള ബോധമുണര്‍ന്നിരിക്കുന്നു.ആരോഗ്യം, സമാധാനം, ഇവ മനുഷ്യന് ഭാഗ്യവശാല്‍ ലഭിക്കുന്നതല്ല. ഇവ ബോധപൂര്‍വം സൃഷ്ടിക്കേണ്ടതാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഇതില്‍ പങ്കില്ല എന്നെല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവിതത്തിലെ പാകപ്പിഴകള്‍ തീര്‍ക്കാനായി ഇറങ്ങിവരില്ല. അത് അവനവന്‍തന്നെ മനസ്സിരുത്തേണ്ട സംഗതിയാണ്. എല്ലാ രാഷ്ട്രങ്ങളിലും ഇപ്പോള്‍ ഇന്ത്യന്‍ എംബസി മുഖാന്തിരം യോഗ പഠിക്കാനും പരിശീലിക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വ്യക്തിയുടെ മാനസിക ശാരീരിക ക്ഷമതകള്‍ എങ്ങനെ പോഷിപ്പിക്കാമെന്ന് ശാസ്ത്രീയമായ രീതിയില്‍ യോഗ പഠിപ്പിച്ചു തരുന്നു. നാം എന്താണ് ചെയ്യേണ്ടത് എന്നുവച്ചാല്‍, നാം ഓരോരുത്തരും മുന്‍കൈയെടുത്ത് ഒരു നൂറുപേരെങ്കിലും അവരവരുടെ സൗഖ്യത്തിനുവേണ്ടി യോഗ പഠിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. ഭാരത പ്രധാനമന്ത്രിയും, യു.എസ് പ്രസിഡന്റും ഐക്യരാഷ്ട സഭയും യോഗയെക്കുറിച്ച് താല്പര്യപൂര്വ്വം സംസാരിക്കുന്നു.
പ്രധാനപ്പെട്ട വ്യക്തികള്‍, അതും ഉത്തരവാദപ്പെട്ട പദവികളിലിരിക്കുന്നവര്‍, യോഗയുടെ മഹത്വം മനസ്സിലാക്കുന്നു എന്നത് മഹത്തായ കാര്യമാണ്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി ഇപ്പോഴാണ് രാഷ്ട്രത്തലവന്മാര് മനുഷ്യന്റെ ആന്തരിക സുസ്ഥിതിയെക്കുറിച്ച് വാചാലരാവുന്നത്. ഇതുവരെയായി അവര്‍ പറഞ്ഞിരുന്നതെല്ലാം സാമ്പത്തികവും, സൈനികവും, ഭരണപരവുമായ കാര്യങ്ങള്‍ മാത്രമായിരുന്നു. അന്താരാഷ്ട്ര യോഗാദിവസത്തിന്റെ പ്രഖ്യാപനത്തിനുശേഷമാണ് ഈ പ്രവണത കാണാനായിട്ടുള്ളത്.
മനുഷ്യമനസ്സിനെ ആത്മീയതയിലേക്കു തിരിക്കാനുള്ള ഈ പദ്ധതി എത്രയോ നൂറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ നിലനിന്നു വരുന്നതാണ്. എണ്ണായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അഷ്ടവക്രന് ഈ വിദ്യ ജനക മഹാരാജാവിന് ഉപദേശിച്ചിരുന്നു. രാഷ്ട്രതന്ത്രത്തേയും ആത്മവിദ്യയേയും കൂട്ടിയിണക്കുക എന്നതായിരുന്നു ശ്രീകൃഷ്ണന്റെ ജീവിതദൗത്യം. അതിനായി അദ്ദേഹം രാജാക്കന്മാരോട് സംവദിക്കുക മാത്രമല്ല ചെയതത്, ഇന്ത്യയിലെ ഉത്തര സമതലങ്ങളില്‍ പലയിടങ്ങളിലായി നിരവധി ആശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ആത്മവിദ്യയുടെ പ്രയോജനം സമൂഹത്തിലെ മേല്‍ത്തട്ടുകാര്‍ക്കു മാത്രമല്ല, താഴേക്കിടയിലുള്ളവര്‍ക്കും ലഭ്യമാകണമെന്ന് ശ്രീകൃഷ്ണന് ആഗ്രഹിച്ചു.
യോഗയിലുള്ള താല്പര്യം പുതിയ ഒരു പ്രവണതയായി കണക്കാക്കേണ്ടതില്ല. പത്ര മാധ്യമങ്ങളിലൂടെയും വാമൊഴിയുമായും ഉള്ള പ്രചാരം ജനങ്ങളെ യോഗയിലേക്കു കൂടുതല്‍ ആകര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലായിടത്തും ജനങ്ങള്‍ പലവിധ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. പൊതുവെ സമൂഹം ഭയാശങ്കകളാല്‍ ആകുലമാണ്. മനസ്സി്ന്റെ സ്വസ്ഥതയ്ക്കുവേണ്ടി പലരും പലമാര്‍ഗങ്ങള്‍ അവലംബിക്കുന്നു. അതുകൊണ്ടൊന്നും ആര്‍ക്കും വേണ്ടത്ര ശാന്തി ലഭിക്കുന്നില്ല. ഒന്നിനും ഒരു പരിഹാരവും കാണാനാകാതെ ഉഴലുന്ന മനസ്സ് യോഗയുടെ നേരെ തിരിയുന്നത് തികച്ചും സ്വാഭാവികം.
ഈ വര്‍ഷം യോഗദിനത്തില്‍ യോഗയുടെ മഹത്തായ സന്ദേശം ലോകമെമ്പാടുമെത്തിക്കാന്‍ നാം ശ്രമിക്കണം. ‘സ്വന്തം സ്വാസ്ഥ്യം സ്വന്തം സൃഷ്ടി’ ഇതാണ് യോഗയ്ക്കു ഓര്‍മ്മിപ്പിക്കാനുള്ളത്. എല്ലാവര്ക്കും സുഖമായി ജീവിക്കാം, അതിന് അവനവന്‍തന്നെ മുന്‍കൈ എടുക്കണം എന്നുമാത്രം. ജീവിതവ്യവഹാരത്തിന് അവശ്യം വേണ്ട ഈ മുതല്കൂട്ടുകള് ഇനിയൊരാള്‍ കൈയ്യില്‍ കൊണ്ടുവന്നു തരും എന്നു കരുതി കാത്തിരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: