തുലാഭാരത്തിന്റെ കാര്യവും ഇതുപോലെയാണ്. അടുത്തകാലത്തു ഗുരുവായൂര്‍ നടയ്ക്കല്‍ നടത്തിയ രണ്ടു തുലാഭാരങ്ങളില്‍ ഒന്ന് മുസ്ലിമിന്റെയും മറ്റേത് ക്രിസ്ത്യാനിയുടേതുമായിരുന്നു. അനപത്യയുടെ ഹതവിധിയില്‍ നിന്ന് ഗുരുവായൂരപ്പന് കരകയറ്റിയതിനുള്ള വഴിപാടായിരുന്നു അത്. എന്നുമുതലാണോ അവര്‍ ഗുരുവായൂരപ്പന്റെ മതക്കാരും കൂടിയായിത്തീര്‍ന്നു എന്നതാണ് സത്യം.
എന്റേതുമാത്രം ശരി എന്ന സെമിറ്റിക് മതങ്ങളുടെ ‘കേവലപക്ഷം’ അവര്‍ കയ്യൊഴിച്ചു കഴിഞ്ഞുവെന്നു സ്പഷ്ടം. ആ നിലയ്ക്കവരെ ‘അന്യമതക്കാര്‍’ എന്നു വിളിക്കുന്നത് തികച്ചും ശരിയല്ല. അവര്‍ ‘അസ്മദ്മതക്കാര്‍’ കൂടിയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് തുലാഭാരത്തിന് അകത്തനുവാദം കൊടുത്താല്‍തന്നെ യാതൊരു തെറ്റുമില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പേ തന്നെ പ്രസാദിച്ച ഗുരുവായൂരപ്പന് പ്രവേശിച്ചതിനുശേഷം പ്രസാദിക്കാതിരിക്കില്ല. പ്രസാദിച്ചു കഴിഞ്ഞവരെ കേറ്റിയാല്‍ കോപിക്കുകയുമില്ല.
ശരിക്കു ചിന്തിച്ചുനോക്കുമ്പോള്‍ പ്രശ്നം ഒന്നോ രണ്ടോ ഒറ്റപ്പെട്ട അമ്പലങ്ങളുടേതല്ല. മുഴുവന്‍ ഹിന്ദുസമാജത്തിന്റെ സമീപനത്തിന്റേതാണ്. മുന്‍പെങ്ങും നേരിടാത്ത ഒരു പ്രശ്നമാണ് ഹിന്ദുസമാജം നേരിടുന്നത്. ആശാസ്യവും അഭിലഷണീയവും സ്വാഗതാര്‍ഹവുമായ ഒരു പ്രശ്നം-ശാസ്ത്രീയ യുഗത്തില്‍ ശാസ്ത്രീയമതത്തിനോടുള്ള ആഭിമുഖ്യവും താല്‍പ്പര്യവും അതനുസരിച്ച് നമ്മുടെ സമീപനവും പരിഹാരവും പുതിയതാകേണ്ടതാണ്.
ഹിന്ദുവിന്റെ ഇക്കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകാലത്തെ സമീപനം, ‘തടഞ്ഞുകൊണ്ട് പിന്‍വാങ്ങികഴിഞ്ഞുകൂടുക’ ‘ഒഴിവാക്കി ഒതുങ്ങിക്കഴി’യുക എന്നതായിരുന്നു. അതിനുകാരണം മറ്റുള്ളവരുടെ ആക്രാമികതയും ഹിന്ദുവിന്റെ ഹതവീര്യവുമായിരുന്നു. സമൂഹത്തിന്റെയും ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ ഇത് നമുക്ക് വ്യക്തമായും കാണാന്‍ കഴിയുന്നുണ്ട്.
ക്ഷേത്രങ്ങളുടെ കാര്യം പ്രത്യേകം എടുത്തുപറയട്ടെ. പോര്‍ത്തുഗീസുകാര്‍ ഇവിടെ വരുന്നതുവരെ ക്രിസ്ത്യാനികള്‍ ഹിന്ദുദേവാലയങ്ങള്‍ക്ക് വിപത്തായിരുന്നില്ല.
ആയിരത്തില്‍പരം കൊല്ലങ്ങളായി ഇണങ്ങിജീവിച്ചുപോന്ന അവര്‍ ഹിന്ദുക്ഷേത്രങ്ങളെ അശുദ്ധിയാക്കുന്നതിനോ, ഹിന്ദുവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതിനോ, ഹിന്ദു ഉത്സവങ്ങളെ അലങ്കോലപ്പെടുത്തുന്നതിനോ മുതിര്‍ന്നിരുന്നില്ല, മാത്രമല്ല ഓണം, വിഷു മുതലായ ഉത്സവങ്ങളും പുല, വാലായ്മ, മാസക്കുളി മുതലായ ആചാരങ്ങളും കുറിയിടല്, പൂചൂടല്‍, കാതുകുത്തല്‍, കുടുമവക്കല്‍ മുതലായ സമ്പ്രദായങ്ങളും സ്വന്തം ജീവിതത്തിന്റെ ഭാഗമായിക്കരുതി ജീവിച്ചുപോരുകയായിരുന്നു. അവര്‍ പള്ളിയിലെന്നപോലെ അമ്പലത്തിലും പോകുമായിരുന്നു. അതുകൊണ്ട് അവരെ അമ്പലത്തില്‍ പ്രവേശിപ്പിക്കാതിരിക്കേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല.
വാസ്കോഡിഗാമ 1498 ല്‍ കാപ്പാട് നിന്ന് കോഴിക്കോട്ടേയ്ക്ക് സാമൂതിരിയുടെ തിരുമുമ്പിലേക്ക്, എതിരേറ്റു കൊണ്ടുവന്നത് വഴിമധ്യേയുള്ള പുത്തൂര്‍ ക്ഷേത്രത്തില്‍ കുളിപ്പിച്ചു കുറിയിട്ടു തൊഴുവിച്ചിട്ടാണ്. പോര്‍ത്തുഗീസ് ചരിത്രകാരന്മാര്തന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അതേ പോര്‍ത്തുഗീസുകാരില്‍ക്കൂടി കടന്നുവന്ന ക്രിസ്ത്യന്‍ മതാന്ധതയും അസഹിഷ്ണുതയും ഇവിടത്തെ സന്തുലനം തെറ്റിച്ചു. അവരെ നേരിടാന്‍ കരുത്തറ്റുപോയ ഹിന്ദുസമൂഹം ആമയെപ്പോലെ കൈകാലുകള്‍ ചിരട്ടയ്ക്കുള്ളില്‍ വലിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതമായി. മറ്റുള്ളവരുടെ കടന്നാക്രമണത്തില്‍ നിന്നും ഉപദ്രവത്തില്‍നിന്നും രക്ഷനേടാന്‍ ചുറ്റും വലിയൊരു കന്മതിലുയര്‍ത്തി അതിനുള്ളില്‍ ജീവിക്കാന്‍-അല്ല, മരിക്കാതെ നിലനില്ക്കാന്, ഉപായം കണ്ടെത്തി.
മുസ്ലിങ്ങളുടെയും കഥ ഇതില്‍നിന്ന് ഏറെ വിഭിന്നമല്ല. സാമൂതിരിയുടെ ശക്തി ക്ഷയിക്കുന്നതുവരെ അവരും വലിയ അസഹിഷ്ണുത കാണിക്കാതെ ഇണങ്ങിവണങ്ങി ജീവിക്കുകയായിരുന്നു. സാമൂതിരിയുടെ അരിയിട്ടുവാഴ്ചദിവസം കൂത്തുവിളക്ക് പിടിച്ചിരുന്നത് മുസ്ലിം മാപ്പിളയായിരുന്നു. ഹാലിളക്കവും അതിനെ തുടര്‍ന്നുള്ള അമ്പലം കയ്യേറ്റവും അമ്പലവാസിയെ കൊല്ലലുമെല്ലാം അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഹൈദര്‍ അലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങളും സാമൂതിരിയുടെ തോല്‍വിയും, ടിപ്പുവിന്റെ തന്നെ നിര്‍ബന്ധ മതപരിവര്‍ത്തനവും ക്ഷേത്രധ്വംസന പരമ്പരയും ഒരുമിച്ചുചേര്‍ന്ന് ഹൈന്ദവജീവിത പ്രവാഹത്തിന്റെ ദിശയും ഗതിയും മാറ്റി. ഹിന്ദുസമാജത്തിന്റെ വീക്ഷണവും പെരുമാറ്റവും പ്രതിരോധാത്മകമായി.
കൃത്യം ഇതേ സമയത്തല്ലെങ്കിലും കേരളത്തിനു പുറത്തും ഇതേ പ്രക്രിയയ്ക്ക് ഹിന്ദുസമാജം വിധേയമായി. അങ്ങനെ ഹിന്ദുസമാജത്തിന്റെ ശക്തിക്ഷയം, അസംഘടിതാവസ്ഥ എന്നിവ ഒരു വശത്ത്, ഇതരരുടെ ആക്രാമികത, അസഹിഷ്ണുത, തുറന്ന ഹിന്ദുമതനിന്ദ എന്നിവ മറുവശത്ത്; സൂക്ഷ്മമായും സമര്‍ത്ഥമായും വേണ്ടിവന്നാല്‍ പരസ്യമായും പരുക്കനായും മാര്‍ഗം കൂട്ടാനും തൊപ്പിയിടുവിക്കാനുമുള്ള സെമിറ്റിക് ത്വര ഒരുവശത്ത്; എന്തുവന്നാലും സ്വന്തം ദൈവത്തേയും ധര്‍മത്തേയും കൈവെടിയുകയില്ലെന്ന മുറുക്കിപ്പിടുത്തം മറുവശത്ത്; ക്ഷേത്രങ്ങളെ അന്ധവിശ്വാസത്തിന്റെയും പാപത്തിന്റെയും കൂത്തരങ്ങായി കാണുന്ന കാഴ്ചപ്പാട് മറുവശത്ത്;
അമ്പലങ്ങള്‍ മാറ്റിയെടുക്കാനോ ഇടിച്ചു നിരപ്പാക്കാനോ ഉള്ള ആസൂത്രണങ്ങള്‍ ഒരുവശത്ത്, അവ പുഷ്ടിപ്പെടുത്തിയില്ലെങ്കിലും കോട്ടം തട്ടാതെ, വീണുപോകാതെ നോക്കാനുള്ള എളിയ വ്യഗ്രത മറുവശത്ത്; ക്ഷേത്രദര്‍ശനത്തിനു പോകുന്ന സ്ത്രീജനങ്ങള്‍ക്കും മറ്റും മാനഹാനി നേരിടേണ്ടിവരുന്ന പ്രവര്‍ത്തനം ഒരുവശത്ത്, അതിന് പരിഹാരം കണ്ടെത്താനുള്ള ദുര്‍ബലന്റെ ഉപായം മറുവശത്ത്; ഇങ്ങനെ അകത്തും പുറത്തുമുള്ള സ്വകീയവും പരകീയവുമായ പലതരം ഘടകങ്ങളുടെ നടുച്ചുഴിയില്‍ തള്ളപ്പെട്ട ഹിന്ദുസമാജം. സ്വാഭാവികമായും പ്രകൃതിയുടെ നിയമമനുസരിച്ച്, മരിക്കാതെ ജീവിക്കാനുള്ള കൊതികൊണ്ട്, അത് പ്രതിരോധത്തിന്റെ നാലുകെട്ടിലമര്‍ന്നു. നടുമുറ്റത്തിരുന്നു മാത്രം വെളിച്ചവും വെയിലും കണ്ടു. അക്കാലത്തു നിര്‍മിച്ച നിയമമോ ആചാരമോ ആണ് ഇതരര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: