ലോകവേദേഷു തദനുകൂലാചരണം
തദ്വിരോധിഷു ഉദാസീനതാ
ലോകകാര്യങ്ങളിലും വേദകാര്യങ്ങളിലും ജ്ഞാനത്തിനനുകൂലമായി ചിന്തിച്ചു പ്രവര്‍ത്തിക്കണം. എന്നാല്‍ അവയ്ക്ക് വിരോധം പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ചേക്കൂ.
ഒന്‍പതാം സൂത്രത്തില്‍ ”തസ്മിന് അനന്യതാ തദ്വിരോധിഷു ഉദാസീനതാ ച” എന്നുപറഞ്ഞതില്‍ അനന്യതയെക്കുറിച്ച് പത്താം സൂത്രത്തില്‍ ഒന്നുകൂടി വിശദമാക്കി. ഇവിടെ പതിനൊന്നാം സൂത്രത്തില്‍ വിരോധിഷു ഉദാസീനതാ എന്നുപറഞ്ഞതിനെ കൂടുതല്‍ സ്പഷ്ടമാക്കുകയാണ്.
ഭക്തിയുറച്ചവര്‍ക്ക് അതുവരെയുള്ള ആചാരങ്ങളിലും വ്യവസ്ഥകളിലും വലിയ പ്രാധാന്യം തോന്നിയെന്നുവരില്ല. ഇവര്‍ക്ക് ഏതെങ്കിലും ചട്ടക്കൂടുകള്‍ ബാധകമല്ല. ആകാശപ്പരപ്പുപോലെ തുറന്ന മനസ്സായിരിക്കും അവര്‍ക്ക്. ആ മനസ്സ് മുഴുവന്‍ ഭഗത് പ്രേമമാകുമ്പോള്‍ അവരുടെ പ്രേമം ആകാശംപോലെ പരപ്പുള്ളതും സമുദ്രംപോലെ അഗാധവും കാമബാണംപോലെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതും ആയിരിക്കും.
ഭാഗവതം ദശമത്തില്‍ വിപ്രപത്നിമാര്‍ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹം തേടിവരുന്ന ഭാഗം ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയം.ശ്രീകൃഷ്ണഭഗവാന് കൂട്ടുകാരുമൊത്ത് സമീപത്തെത്തിയിട്ടുണ്ടെന്നു കേട്ടതും ആ വിപ്ര പത്നിമാര്‍ ഭഗവാന് സമര്‍പ്പിക്കാനുള്ള നിവേദ്യവസ്തുക്കളും എടുത്തുകൊണ്ട് ഭഗവത്സന്നിധിയിലേക്കോടി. അവരുടെ വീടുകളില്‍ ഒരുക്കിവച്ചിരുന്ന യജ്ഞസംരംഭങ്ങളെല്ലാം അവര്‍ അവഗണിച്ചു. പോകുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാര്യന്മാരുടെ നിര്‍ദ്ദേശങ്ങളും അവര്‍ തള്ളി. പോകരുതെന്ന് ഭര്ത്താക്കന്മാര് പറഞ്ഞതും അവര്‍ ചെവിക്കൊണ്ടില്ല. തങ്ങളുടെ ഭഗവാന് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ബാക്കിയെല്ലാം അവര്‍ മറന്നു.
അല്ലെങ്കില്‍ തന്നെ ഈ യജ്ഞങ്ങളെല്ലാം ഭഗവത് പ്രീതീക്കായി കരുതി ചെയ്യുന്നതാണ്. ആ ഭഗവാന് നേരിട്ട് അവ സ്വീകരിക്കാനെത്തിയാല്‍ പിന്നെ എന്തിനായി കാത്തിരിക്കണം. എത്രയും പെട്ടെന്ന് അവയെല്ലാം ഭഗവാന്റെ മുന്നിലെത്തി സമര്‍ഥിക്കുക തന്നെ.
തിരുപ്പതി ക്ഷേത്രത്തില്‍ ഭണ്ഡാര വരവില്‍ കുറവു വന്നാല്‍ ആ വിവരം അറിഞ്ഞാല്‍ മതി സമീപത്തുള്ള വ്യാപാരികളെല്ലാം ഓടിയെത്തി ഭണ്ഡാര സമര്‍പ്പണം നടത്തും. ഭഗവാന്റെ ആവശ്യമാണ് അവര്‍ക്ക് പ്രധാനം. എന്നാല്‍ ഭഗവാനെ സംബന്ധിച്ചിടത്തോളം ഭക്തിയിലേക്കാണ് ശ്രദ്ധ. ഭക്തന്റെ ആവശ്യമാണ് ഭഗവാന് പ്രധാനം.
രാമായണത്തില്‍ ശബരി സമര്‍പ്പിക്കുന്ന ഫലങ്ങള്‍ ആചാരാനുസൃതം ഒരുക്കിയിട്ടുള്ളതാണോ കഴുകിയതാണോ ശുദ്ധമാക്കിയതാണോ ഉപസ്തരിച്ചതാണോ എന്നൊന്നും ഭഗവാന് നോക്കിയില്ല. ഭക്തയുടെ സമര്‍പ്പണമായതിനാല്‍ ആ ഫലങ്ങള്‍ എച്ചിലായതാണോ എന്നുപോലും ഭഗവാന് അന്വേഷിക്കുന്നില്ല. സന്തോഷത്തോടെ സ്വീകരിക്കുന്നു. മഹാഭാരതത്തില്‍ വിദുരന്റെ അതിഥിയായി എത്തിയപ്പോഴും ഭഗവാന് ഇത്തരത്തില്‍ ഭക്തിയെ സ്വീകരിച്ചതായി നാം കണ്ടു.
മേല്പുത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയെ ഇഷ്ടപ്പെടുന്നു ഭഗവാന് എന്ന് മഹാകവി വള്ളത്തോള്‍ എടുത്തുപറഞ്ഞുവല്ലോ. ഇതില്‍ വിഭക്തി എന്നത് ചിട്ടവട്ടങ്ങളേയും ഭക്തിയെന്നത് പ്രേമബുദ്ധിയെയും സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: