ഭാരതത്തിലെ പരമോന്നത കോടതി, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കര്‍ണ്ണന്റെ നീതിനിര്വഹണാധികാരത്തിന്റെ ‘കവച കുണ്ഠലങ്ങള്‍’ തിരിച്ചെടുത്ത വാര്‍ത്ത, ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന സാമാന്യജനങ്ങളില്‍ ചില ആശങ്കകളും സംശയങ്ങളും ഉണര്‍ത്തുന്നു.
നിയമപാണ്ഡിത്യവും പക്വതയും സമചിത്തതയും ദീര്‍ഘവീക്ഷണവും ആവശ്യമായ ഹൈക്കോടതി ജഡ്ജിയുടെ പദവിയില്‍ ജസ്റ്റിസ് കര്ണന് എങ്ങനെയാണ് അവരോധിക്കപ്പെട്ടതെന്ന് ഈ ഘട്ടത്തില്‍ നമ്മള് അന്വേഷിക്കുന്നത് സ്വാഭാവികം മാത്രം.
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി, സുപ്രീംകോടതി ഒരു സുപ്രധാന വിധിയിലൂടെ സ്വായത്തമാക്കിയ അധികാരം ഉപയോഗിച്ച് രൂപീകരിച്ച, സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപര്‍ അടങ്ങുന്ന ‘കൊളീജിയം’ എന്ന സമിതിയാണ് ജസ്റ്റിസ് കര്‍ണ്ണന്റെ നിയമനം നടത്തിയതെന്നാണ് നമ്മള് മനസ്സിലാക്കുന്നത്.
ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും അധികാരമുള്ള ജുഡീഷ്യറി ഇന്ത്യയില്‍ മാത്രമായിരിക്കാനാണ് സാധ്യതയെന്നാണ് പല നിയമവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്ക്കുകയും ശക്തമായ ഒരു ഭരണകൂടം ഇല്ലാതിരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് സുപ്രീംകോടതി പ്രസ്തുത അധികാരം സ്വയം ഏറ്റെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സുതാര്യമായ യാതൊരു മാനദണ്ഡങ്ങളുമില്ലാതെയും വേണ്ടത്ര യോഗ്യതാ പരിശോധനകള്‍ കൂടാതെയുമാണ് കൊളീജിയം നിയമനങ്ങള്‍ നടത്തുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരുകയും, അപ്രകാരം നിയമനം ലഭിച്ച പലരും സ്വജനപക്ഷപാതം, അഴിമതി, സ്വഭാവദൂഷ്യം എന്നീ ആരോപണങ്ങള്‍ക്ക് വിധേയരാവുകയും, ചില പ്രത്യേക കുടുംബങ്ങളില്‍ നിന്നും, അഭിഭാഷക സ്ഥാപനങ്ങളില്‍നിന്നും തുടര്‍ച്ചയായി ജഡ്ജി നിയമനങ്ങള്‍ ഉണ്ടാകുന്നു എന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ എല്ലാ തലങ്ങളില്‍നിന്നും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി നിയമപരവും സുതാര്യവുമായ ഒരു സംവിധാനമുണ്ടാകണമെന്ന ആവശ്യമുയര്‍ന്നു.
ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി ഒരു ‘ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്’ രൂപീകരണത്തിനു തുടക്കമിടുകയും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണസമയത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് ഭരണഘടനാനുസൃതമായി ‘ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്’ ജന്മം നല്കുകയുണ്ടായി.
ഇന്ത്യയിലെ പരമാധികാരസഭയായ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇരുപതില്പരം സംസ്ഥാന നിയമസഭകളും കക്ഷിരാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ചര്‍ച്ച ചെയ്ത് നിയമാനുസരണം പാസാക്കിയ പ്രസ്തുത നിയമത്തെ നിരാകരിച്ച് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ കരണത്താഞ്ഞടിക്കുകയാണ് നമ്മുടെ പരമോന്നത കോടതി ചെയ്തതെന്ന് കരുതുന്നവരുണ്ട്.
തങ്ങള്‍ക്കുവേണ്ടി തങ്ങള്‍തന്നെ സ്വരുക്കൂട്ടി വച്ച അധികാര സമ്പത്തിന്റെ ഒരംശം നഷ്ടപ്പെടുമെന്നായപ്പോള്‍ ഉന്നതനീതിപീഠത്തിനുണ്ടായ അസഹിഷ്ണുതയോട് ഗൗരവപൂര്‍വം പ്രതികരിക്കുവാന്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കോ, നിയമവിദഗ്ദ്ധര്ക്കോ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ കഴിയാതെപോയി.
നാഴികക്കു നാല്പതുവട്ടം സാധാരണക്കാരോട് നിയമവാഴ്ച ഉറപ്പുവരുത്താന്‍ പറയുന്ന നീതിന്യായ സംവിധാനം തങ്ങള്‍ക്ക് അനുസരിപ്പിക്കുവാന്‍ മാത്രമേ അറിയൂ അനുസരിക്കുവാന്‍ അറിയില്ല എന്നും തെളിയിച്ചു. അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിനുയര്ത്തിയ വെല്ലുവിളിക്ക് സമാനമാണ് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് നിയമകാര്യത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടും.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭാരതത്തിന്റെ ഭരണഘടനാ തത്വങ്ങളുടെ മൂലക്കല്ലുതന്നെ തകര്‍ക്കുന്ന സുപ്രീംകോടതിയുടെ ധാര്‍ഷ്ട്യവും അഹന്തയും നിറഞ്ഞ തിണ്ണമിടുക്കിന് കാലം കരുതിവച്ച മറുപടിയാണ് ജസ്റ്റിസ് കര്ണന്. ഉടുതുണിയില്ലാതെ നിന്നാണെങ്കില്‍പോലും രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന അദ്ദേഹത്തിന്റെ നാവിനെ കോടതി അലക്ഷ്യമെന്ന അധികാര ഖഡ്ഗമുപയോഗിച്ച് തല്ക്കാലം നിശ്ശബ്ദമാക്കാന്‍ കഴിഞ്ഞേക്കാം. അദ്ദേഹത്തിനുനേരെ കണ്ണും കാതുമടച്ച് നില്ക്കാന് മാധ്യമങ്ങളോടും കല്പ്പിക്കാം.
പക്ഷേ അതിനെക്കാള്‍ മുന്‍പ് സുപ്രീംകോടതി ശ്രമിക്കേണ്ടത്, നീതിയുടെ സ്വര്‍ണക്കണ്ണാടിയില്‍ സ്വന്തം മുഖത്തിന്റെ വൈകൃതം പ്രതിബിംബിക്കുന്നത് കാണാനാണ്.
മലര്‍ന്നുകിടന്നു തുപ്പിയിട്ട്, ആ തുപ്പല് സ്വന്തം മുഖത്തേക്ക് തന്നെ വീഴുന്ന കാഴ്ച. മറ്റാരും കാണരുതെന്ന് ശഠിക്കുന്നതിനേക്കാള്‍ ഉചിതമായിരിക്കുമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: