ഏതൊരു സിദ്ധാന്തവും പ്രായോഗികരൂപത്തിലാണ് അതിന്റെ സത്ത തെളിയിക്കുക. ലോകത്തെ മാറ്റിമറിക്കുമെന്നും സോഷ്യലിസവും കഴിഞ്ഞ് കമ്മ്യൂണിസത്തിലേക്ക് എത്തുമ്പോള്‍ ഭരണകൂടം തന്നെയില്ലാതാകും എന്നും സമത്വം ഉണ്ടാകുമെന്നും പ്രചരിപ്പിച്ച് അനേകം പേരെ, വിശിഷ്യ യുവത്വത്തെ വഴിതെറ്റിക്കുന്ന മാര്‍ക്സിസം സൈദ്ധാന്തികമായും പ്രായോഗികമായും അതനുഭവിച്ചവര്‍ക്ക് എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് നിഷ്പക്ഷമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
മുതലാളിത്തത്തിന്റെ ചൂഷണസ്വാഭാവം കാള്‍ മാര്‍ക്സ് തന്റെ രചനകളിലൂടെ തുറന്നുകാണിക്കാന്‍ ശ്രമിച്ചു. അതില്‍ പല ശരികളും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളില്‍ അനേകം തെറ്റുകളും ഉണ്ടായിരുന്നു. ആ തെറ്റുകളടക്കം വിശുദ്ധസത്യങ്ങളായി പരിഗണിച്ച് വിവിധ രാജ്യങ്ങളില്‍ പല രീതികളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാര സോപാനങ്ങളില്‍ കയറിയപ്പോള്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാവുകയും, പാര്‍ട്ടി നേതൃത്വത്തിന്റെ സര്‍വാധിപത്യം യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.
തൊഴിലാളിയുടെ യജമാനസ്ഥാനം മുതലാളിയില്‍ നിന്നും മതമേധാവികളില്‍ നിന്നും ഫ്യൂഡല്‍ പ്രഭുക്കന്മാരില് നിന്നും രാജാക്കന്മാരില് നിന്നും പാര്‍ട്ടി സെക്രട്ടറിമാരിലേക്ക് മാറി. അധികാര കേന്ദ്രം മാറി എന്നതാണ് പ്രധാന മാറ്റം. അധികാരം പാര്‍ട്ടിയില്‍ കേന്ദ്രീകരിച്ചു. അതായത് പാര്‍ട്ടി സെക്രട്ടറിയായി അധികാര കേന്ദ്രം. സാധാരണ തൊഴിലാളിയുടെ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. മാറ്റമുണ്ടായതും സമ്പന്നരായതും പാര്‍ട്ടി നേതാക്കളാണ്. സോവിയറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിന് തന്നെ അധികാരകേന്ദ്രീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ്.
തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേലാളന്മാരുടെ ഏകാധിപത്യ ദുര്‍ഭരണമാണ് എല്ലാ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും നടന്നത്. ഈ ദുഷ്പ്രഭുത്വത്തിന് എതിരെയുള്ള ഏത് ചെറിയ വിമര്‍ശനത്തെപ്പോലും അവര്‍ അടിച്ചമര്‍ത്തി. വിമര്‍ശകര്‍ നിശ്ശബ്ദരാക്കപ്പെട്ടു. വിമര്‍ശനങ്ങള്‍ ഉന്നയിച്ച തൊഴിലാളി മുതല്‍ പൊളിറ്റ് ബ്യൂറോ അംഗം വരെ ലേബര്‍ ക്യാമ്പുകളില്‍ പണിയെടുത്തും പീഡനങ്ങളേറ്റും മരിച്ചുവീണു. ശവശരീരങ്ങള്‍ പോലും സഖാക്കളുടെ വീടുകളിലേക്ക് എത്തിയില്ല. റഷ്യയിലെ തിരുത്തല്‍ത്താവളങ്ങളിലും രാഷ്ട്രീയ തടങ്കല്‍പ്പാളയങ്ങളിലും അടയ്ക്കപ്പെട്ടവരുടെ എണ്ണം അന്നത്തെ ജനസംഖ്യയുടെ 5നും 10നും ശതമാനത്തിനിടയിലാണെന്ന് ഇതുസംബന്ധിച്ച് ഡോ. റാം മനോഹര്‍ ലോഹ്യ രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ഇത്തരം ഉന്മൂലനങ്ങള്‍ക്ക് എതിരെ ഇടപെടാന്‍ അവിടങ്ങളില്‍ ഒരു സംവിധാനങ്ങളും ഉണ്ടായില്ല. വിവിധ മതവിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെയും അടിച്ചമര്‍ത്തലുകള്‍ ഉണ്ടായി. സ്വാതന്ത്ര്യം എന്നത് അവിടങ്ങളില്‍ വെറുമൊരു സ്വപ്നം മാത്രമായി. ഇതെല്ലാം പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ കുപ്രചാരണം മാത്രമാണെന്ന് കമ്മ്യൂണിസ്റ്റ് മേലാളന്മാരും ഭാരതത്തില്‍ അടക്കമുള്ള അവരുടെ അനുസരണയുള്ള ശിങ്കിടികളും പാടിനടന്നു. എന്നാല്‍ അവിടങ്ങളില്‍ ഉണ്ടായ പില്ക്കാല സംഭവവികാസങ്ങളും ആധികാരിക ഗവേഷണങ്ങളും മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കുമ്പസരങ്ങളും വിമതരുടെ പ്രവര്‍ത്തനങ്ങളും കമ്മ്യൂണിസത്തിന്റെ ഭീകരമുഖങ്ങള്‍ അനാവരണം ചെയ്തു. ഇപ്പോഴും കമ്മ്യൂണിസ്റ്റ് ക്യൂബയിലും കമ്മ്യൂണിസ്റ്റ് ചൈനയിലും ഇതുതന്നെയാണ് സ്ഥിതി.
സോവിയറ്റ് യൂണിയന് ചെക്കോസ്ലോവാക്യയെ കീഴടക്കിയപോലെ ചൈന തിബത്തില്‍ അധിനിവേശം നടത്തി. സഖാവ് സ്റ്റാലിന് സോവിയറ്റ് നാട്ടില്‍ ചെയ്തത് ചൈനയില്‍ സഖാവ് മാവോസേതൂങ് നടപ്പാക്കി. തന്റെ രീതിയാണ് യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രയോഗമെന്ന് ചെയര്മാന് മാവോ വാദിച്ചു. ഇത് സോവിയറ്റ് സഖാക്കളെ അലോസരപ്പെടുത്തി. രണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍പോലും സാഹോദര്യം ഇല്ലെന്ന് തെളിഞ്ഞു. മാവോ സൂക്തങ്ങള്‍ അടങ്ങിയ ചുവന്ന പുസ്തകം സാംസ്കാരിക വിപ്ലവം എന്ന ശുദ്ധീകരണത്തിന്റെ (ഉന്മൂലനത്തിന്റെ) അടിസ്ഥാനഗ്രന്ഥമായി. ഭാരതത്തിലെ നക്സലൈറ്റ് യുവാക്കള്‍ ഈ ഏകാധിപത്യം വായിച്ചറിഞ്ഞ് ആവേശഭരിതരായി ചൈനീസ് ചെയര്മാന് സിന്ദാബാദ് വിളിച്ചു.
ചൈനീസ് പിന്തുണയോടെ ഭാരതമാകെ നക്സല്‍ബാരികള്‍ തീര്‍ക്കാം എന്ന് വ്യാമോഹിച്ചു. വിപ്ലവം തോക്കിന്‍കുഴിലിലൂടെ എന്ന് പ്രഖ്യാപിച്ച് അനേകം യുവാക്കളെ വഴിയാധാരമാക്കി. വസന്തത്തിന്റെ ഇടിമുഴക്കം ശ്രവിച്ച് മലയാളത്തിലടക്കം കവികള്‍ വിപ്ലവ കവിതകള്‍ പ്രസവിച്ചു.
എത്ര പ്രതിഭാശാലികളെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വേട്ടയാടിയിട്ടുള്ളത്! ഇതില്‍ പ്രമുഖമായത് ലിയോണ്‍ ട്രോട്സ്ക്കിയുടെ ആസൂത്രിതമായ കൊലപാതകം സ്റ്റാലിന് നടപ്പാക്കിയതാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തലവന്മാര്ക്കും നേതാക്കള്‍ക്കും പരസ്പരവിശ്വാസം എന്നൊന്ന് ഉണ്ടായിരുന്നില്ല (ഇപ്പോഴും ഇല്ല). ചാരസംഘടനകളും രഹസ്യ പ്രവര്‍ത്തനങ്ങളുംവഴി വിമര്‍ശകരെ ഇല്ലാതാക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് രീതി.
വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമര്‍ശകരെ തുടച്ചുനീക്കുക. ആശയത്തെ ആശയംകൊണ്ടല്ലാതെ ആയുധംകൊണ്ട് നേരിടുന്ന പ്രാകൃതരീതി പണ്ടേ കമ്മ്യൂണിസ്റ്റ് നേതൃത്വം സ്വീകരിച്ചിരുന്നു. സഖാവ് ലിയോണ്‍ ട്രോട്സ്കി ബുദ്ധിജീവിയും ചുവപ്പുസേനയുടെ മികച്ച സംഘാടകനും ആയിരുന്നു. വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. സഖാവ് ലെനിന്റെ മരണാനന്തരം ട്രോട്സ്കിക്ക് സഖാവ് സ്റ്റാലിന്റെ ഭീഷണി മൂലം സോവിയറ്റ് യൂണിയനില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നു. ടര്‍ക്കിയിലേക്കും ഫ്രാന്‍സിലേക്കും നോര്‍വെയിലേക്കും പോയ അദ്ദേഹത്തെ അവസാനം മെക്സിക്കൊയില്‍ വച്ച് സഖാവ് സ്റ്റാലിന്റെ രഹസ്യചാരന്മാര്‍ അതിക്രൂരമായി വധിച്ചു. ഇതാണ് സഖാക്കളുടെ കമ്മ്യൂണിസ്റ്റ് സാഹോദര്യം. സഖാക്കളെ സഖാക്കള്‍തന്നെ വധിക്കുന്നതിന്റെ ചുവന്ന നിറം!
സ്വന്തം പാര്‍ട്ടിയിലെ സഖാക്കളുടെ സ്ഥിതി ഇതാണ് എങ്കില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ സ്ഥിതി എന്താണ്? വര്‍ഗ്ഗശത്രുവെന്നും വര്‍ഗ്ഗവഞ്ചകനെന്നും മുദ്രകുത്തി വധശിക്ഷ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് രീതിയുടെ കേരളീയ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ് ടി.പി. ചന്ദ്രശേഖരന് വധം. ഇത്തരം ഉന്മൂലനങ്ങള് കമ്മ്യൂണിസത്തിന്റെ ആദ്യകാലം മുതല്ക്കേ ഉണ്ട്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പിലാക്കാന്‍ അവര്‍ എന്തും ചെയ്യും. ഭാരതം പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളില്‍ വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി മാത്രമാണ് ജനാധിപത്യത്തെ പുകഴ്ത്തുന്നത്. അടിസ്ഥാനപരമായി തന്നെ മാര്‍ക്സിസം ജനാധിപത്യ വിരുദ്ധമാണ്. ഭാരതീയര്‍ ഇത് തിരിച്ചറിയണം.
മാവോയിസ്റ്റ് ഭീകരതക്ക് എതിരെ അണിനിരന്ന് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. കമ്മ്യൂണിസത്തിന്റെതന്നെ ഭാഗമായ മാവോയിസം ഇല്ലാതാകണമെങ്കില്‍ ശക്തമായ രീതിയില്‍ തന്നെ ജനാധിപത്യത്തിന്റെ വികാസമുണ്ടാകണം. ഇല്ലെങ്കില്‍ ദരിദ്രരെയും യുവാക്കളെയും മാവോയിസ്റ്റുകള്‍ വഴിതെറ്റിക്കും.കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ നിരന്തരം വേട്ടയാടിയ അനേകം എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളുമുണ്ട്. അന്ന അഖ്മത്തോവ, ബോറിസ് പസ്റ്റര്‍നാക്, സോള്‍ഷ്നിത്സന്‍, ആന്ദ്രെ താര്‍കോവ്സ്കി, മാര്‍ത്ത മെസാറസ്, മിലന് കുന്ദേര, വ്ളാദിമിര്‍ മയക്കോവ്സ്കി എന്നിങ്ങനെ അനേകം മികച്ച കലാകാരന്മാരുടെ ജീവിതങ്ങളും രചനകളും കമ്മ്യൂണിസത്തിന്റെ ഏകാധിപത്യത്തെ തുറന്നുകാട്ടുന്നവയാണ്.
ലോകസിനിമയിലെ അതികായനായ ആന്ദ്രെ താര്‍ക്കോവ്സ്കിയുടെ സിനിമകളെ അവയുടെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സോവിയറ്റ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഓരോ സിനിമയും അത്യന്തം കഷ്ടപ്പെട്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. എന്നിട്ടും സെന്‍സര്‍ പ്രശ്നങ്ങളും പ്രദര്‍ശനാനുമതി നിഷേധിക്കലും മറ്റുമായി ഒട്ടനവധി കടമ്പകള്‍ കടന്നാണ് അവ ചലച്ചിത്രമേളകളിലും പ്രദര്‍ശനശാലകളിലും എത്തിയത്. ആവിഷ്കാരസ്വാതന്ത്ര്യത്തിനായി അദ്ദേഹത്തിന് സോവിയറ്റ് യൂണിയന് വിടേണ്ടിവന്നു. ‘നൊസ്റ്റാള്‍ജിയ’ എന്ന സിനിമ ഈ വേദനയുടെകൂടി ആവിഷ്കാരമാണ്. ലോക സിനിമയിലെ ക്ലാസിക്കുകളായ ‘മിറര്‍’, ‘സൊളാരിസ്’ ‘സ്റ്റാക്കര്‍’ എന്നീ സിനിമകളെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തമസ്കരിക്കാന്‍ ശ്രമിച്ചത്! നല്ല കലാകാരനെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥക്ക് ഭയമാണ് എന്നതാണ് താര്‍ക്കോവ്സ്കിയുടെ അനുഭവങ്ങള്‍ തെളിയിച്ചത്.
കമ്മ്യൂണിസ്റ്റ് അധികൃതരോട് ആലോചിച്ച് സമ്മതം വാങ്ങി മാത്രമെ കലാകാരന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് വന്നാല്‍ അത് എത്രമാത്രം ബാലിശമാണ്. സ്വീഡനില്‍ വച്ചാണ് അദ്ദേഹം തന്റെ അവസാന സിനിമയായ ‘സാക്രിഫൈസ്’ പൂര്‍ത്തിയാക്കുന്നത്. സിനിമയുടെ ശീര്‍ഷകം താര്‍ക്കോവ്സ്കി എന്ന മഹാനായ കലാകാരന്റെ ജീവിതപ്പൊരുള് തന്നെയാണ്. കലയ്ക്കായുള്ള യഥാര്‍ത്ഥ കലാകാരന്റെ ത്യാഗം. ഫ്രാന്‍സില്‍ അന്തരിച്ച അദ്ദേഹം അവിടെ തന്നെ സംസ്ക്കരിക്കപ്പെട്ടു. തന്റെ നാടിനെ സ്നേഹിച്ച കലാകാരന് തിരിച്ചുപോക്കുണ്ടായില്ല. അത്രക്ക് ശക്തമായിരുന്നു സോവിയറ്റ് യൂണിയന്റെ ഉന്മൂലനം. ഇതാണ് കമ്മ്യൂണിസവും കലയും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം. ഇത് അറിഞ്ഞിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അധികാരമുള്ളയിടങ്ങളില്‍ അവര്‍ക്ക് ‘ജയ ജയ പാടുന്ന’ കലാകാരവേഷധാരികളുടെ ലക്ഷ്യം അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ മാത്രമാണ്. സത്യത്തെക്കാള്‍ വലുത് അവര്‍ക്ക് അധികാരമാണ്.
മാര്‍ക്സിസം മാനവികം അല്ലെന്നും ജനാധിപത്യവിരുദ്ധമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഗാന്ധിജിയും ഡോ. അംബേദ്ക്കറും ഡോ. റാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനും ഭാരതത്തില്‍ മാര്‍ക്സിസത്തിന് എതിരെ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രതിരോധങ്ങള്‍ വിവിധ രീതികളിലാണെങ്കിലും നടത്തിയത്. ഇവരുടെ രചനകളിലൂടെ കടന്നുപോകുന്നത് മാര്‍ക്സിസത്തിന്റെ തനിനിറം വ്യക്തമാക്കാന്‍ സഹായകരമാണ്. ഭാരതത്തിലെ വിവിധ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ അടവുനയങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ അത്തരം പഠനങ്ങള്‍ സഹായകരമാകും.
അന്യന്റെ ശബ്ദം സംഗീതമാകുന്ന ഒരവസ്ഥയല്ല മറിച്ച് അന്യനെതന്നെ ഇല്ലാതാക്കുന്നതിനെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ ‘സമത്വം’ എന്ന് വിശേഷിപ്പിക്കുന്നത്. ഈ അടിമത്ത വ്യവസ്ഥയെ അല്ല സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ സോഷ്യലിസം എന്ന് വിശേഷിപ്പിച്ചത്. സമത്വത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ജനാധിപത്യകേന്ദ്രീകൃതമായ സോഷ്യലിസം സ്വീകാര്യവും അസമത്വപൂര്‍ണ്ണവും സ്വേച്ഛാധിപത്യപരമായ മാര്‍ക്സിസം സ്വീകാര്യവുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: