തൃശൂര്‍: വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെച്ചൊല്ലി സിപിഐയില്‍ കലഹം മൂര്‍ഛിക്കുന്നു. സിപിഎമ്മിന്റെ ഇടപെടലാണ് സിപിഐക്കുള്ളില്‍ പുതിയ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതെന്നാണ് സൂചന.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി സിപിഐയുടെ പോഷകസംഘടനയായ കെഎസ്ഇബി എഞ്ചിനീയേഴ്സ് ഫെഡറേഷന് രംഗത്തുവന്നത് പാര്‍ട്ടിയില്‍ കലഹത്തിന് വഴിമരുന്നിട്ടു.
അതിരപ്പിള്ളി പദ്ധതി നടപ്പാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുത മന്ത്രി എം.എം.മണി പറഞ്ഞ അന്നുതന്നെയാണ് സിപിഐയുടെ സംഘടന പദ്ധതി വേണമെന്ന് എന്ന നിലപാടുമായി രംഗത്തുവന്നത് എന്നതും ശ്രദ്ധേയം. പദ്ധതിക്കെതിരായി നിലപാട് സ്വീകരിക്കുക വഴി സിപിഐ ഉണ്ടാക്കിയ മൈലേജ് ഇതോടെ സിപിഎം തകര്‍ത്തു.
എഐടിയുസി സംസ്ഥാന സെക്രട്ടറിയും ഫെഡറേഷന് നേതാവുമായ എ.എന്‍.രാജന് ഉള്‍പ്പടെയുള്ളവര്‍ പദ്ധതി വേണമെന്ന നിലപാടിലാണ്.
കഴിഞ്ഞദിവസം ചേര്‍ന്ന ഫെഡറേഷന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാനും രാജന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. പദ്ധതിക്കെതിരായ നിലപാട് പ്രായോഗിക പ്രശ്നങ്ങള്‍ മനസ്സിലാക്കാതെയാണെന്നും സിപിഐയും എഐടിയുസിയും ജലവൈദ്യുത പദ്ധതികള്‍ക്ക് അനുകൂലമാണെന്നും രാജന് പറയുന്നു.
കേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുതിയ ജലവൈദ്യുതപദ്ധതികള്‍ വേണമെന്ന പ്രമേയം സമ്മേളനം അംഗീകരിക്കുകയും ചെയ്തു. നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അതിരപ്പിള്ളി എന്ന പേര് ഒഴിവാക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിക്കെതിരെ രംഗത്തുവന്ന സിപിഐ നേതൃത്വം പിന്നീട് സിപിഎമ്മിന്റെ താല്പര്യത്തിനു വഴങ്ങി എതിര്‍പ്പും സമരവും ഉപേക്ഷിച്ചിരുന്നു.
അടുത്തകാലത്ത് സിപിഎമ്മുമായുള്ള ബന്ധം വഷളായതോടെയാണ് കാനത്തിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം അതിരപ്പിള്ളി വിഷയമായെടുത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.
എഐവൈഎഫ് പദ്ധതിക്കെതിരെ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യാനും കാനം എത്തിയിരുന്നു. എന്നാലിപ്പോള്‍ തൊഴിലാളി സംഘടനയെ കയ്യിലെടുത്ത് സിപിഐയില്‍ ഭിന്നത സൃഷ്ടിച്ച് സിപിഎം അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: