ഇരിങ്ങാലക്കുട: പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കലാകാരന്മാര് അണിനിരന്ന പഞ്ചാരിയുടെ മേളവിന്യാസം നാലുമണിക്കൂര്‍ ഉത്സവപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. പള്ളിവേട്ട ശിവേലിയോടെ ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ ആരംഭിച്ച ശീവേലിയ്ക്ക് സമാപനമായി.
രാവിലെ 8.30 ഓടെ കിഴക്കെ നടപ്പുരയില്‍ ആരംഭിച്ച ശീവേലി പടിഞ്ഞാറെ നടപ്പുരയില്‍ കൊട്ടിത്തിമിര്‍ത്ത ശേഷം തിര്ത്ഥക്കരയില് ചെമ്പട കൊട്ടി കിഴക്കേ നടപുരയില്‍ കൊട്ടിക്കലാശം നടത്തുമ്പോള്‍ സമയം ഒരുമണി കഴിഞ്ഞിരുന്നു.
അവസാന ശീവേലിക്ക് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരനാണ് തിടമ്പ് ഏറ്റിയത്. ഇടത് അന്നമട ഉമാമഹേശ്വരനും വലതു തിരുവമ്പാടി ശിവസുന്ദറും അണിനിരന്നു.
വലിയ ശീവേലി പഞ്ചാരി മേളത്തില്‍ പത്മശ്രീ പെരുവനം കുട്ടന്മാരാര്, കേളത്തു അരവിന്ദാക്ഷമാരാര്‍, കലാമണ്ഡലം ശിവദാസ്, പഴുവില്‍ രഘുമാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന് കുട്ടിമാരാര്‍, തിരുവല്ല രാധാകൃഷ്ണന്, വട്ടേക്കാട് പങ്കജാക്ഷന്, കലാനിലയം ഉദയന്‍ നമ്പൂതിരി എന്നിവര്‍ അണിനിരന്നു.
ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ തിരുവാതിരക്കളി, ഭഗവത്ഗീത ശ്ലോകാഞ്ജലി, സംഗീതക്കച്ചേരി, നൃത്തനൃത്ത്യങ്ങള്‍ എന്നിവ ക്ഷേത്രത്തില്‍ അരങ്ങേറി. രാത്രി 8.15ന് പള്ളിവേട്ടക്കായി ക്ഷേത്രത്തിന് പുറത്തേയ്ക്ക് വരുന്ന ഭഗവാന് ഗജവീരന്മാരുടെ അകമ്പടിയോടെ പള്ളിവേട്ട ആല്‍ത്തറയിലേയ്ക്ക് എഴുന്നുള്ളി. 9 മണിക്ക് പള്ളിവേട്ട നടന്നു. തുടര്‍ന്ന് പരയ്ക്കാട്ട് തങ്കപ്പന്റെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നെള്ളി. ക്ഷേത്രനടയില്‍നിന്ന് പാണ്ടിമേളത്തോടെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: