കണ്ണൂര്‍: ആധാരത്തില്‍ കൃത്രിമം കാണിച്ച് വയനാട്ടിലെ കൃഷ്ണഗിരി വില്ലേജില്‍ 14.44 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട രാജ്യസഭാംഗവും ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റുമായ എം.പി. വീരേന്ദ്രകുമാറിനും മകനും മുന്‍ എംഎല്‍എയുമായ എം.വി. ശ്രേയാംസ് കുമാറിനും എതിരായ ഹര്‍ജിയില്‍ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇരുവര്‍ക്കുമെതിരെ കേസെടുക്കേണ്ടെന്ന വിജിലന്‍സ് ദ്രുത പരിശോധനാ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു വാദം.
പത്രപ്രവര്‍ത്തകനായ പി.രാജന് ആണ് ഹര്‍ജി നല്‍കിയത്. പൊതു പ്രവര്‍ത്തകരായ ഇവരുടെ അഴിമതിക്ക് മുന്‍മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമായിരുന്ന വി.എസ്.അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും കൂട്ടു നിന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ ആരോപണം എന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി ഇരുവര്‍ക്കുമെതിരായ കേസില്‍ ദ്രുത പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ഭൂമിയില്‍ അവകാശം സ്ഥാപിച്ച് സ്വന്തം ഭൂമിയാക്കി മാറ്റിയെടുക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി സുല്‍ത്താന്‍ബത്തേരി ലാന്‍ഡ് ട്രിബ്യൂണിലും സബ്ബ്കോടതിയിലും ഹാജരാക്കി എന്നായിരുന്നു ഇരുവര്‍ക്കുമെതിരായ പരാതി.
കൃത്രിമം കാണിച്ചതല്ല, അബദ്ധം പറ്റിയതാണെന്നും ഇരുവരും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരുന്നു എന്ന ആരോപണം ശരിയാണെന്നും 2016 ആഗസ്ത് 29ന് സമര്‍പ്പിച്ച ദ്രുതപരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുടുംബസ്വത്തിന്റെ അടുത്തു കിടക്കുന്ന സര്‍ക്കാര്‍ ഭൂമി അബദ്ധത്തില്‍ ഭാഗാധാരത്തില്‍ എഴുതിച്ചേര്‍ത്തതാണെന്നാണ് റിപ്പോര്‍ട്ടിലെ വാദം. പക്ഷെ 40 വര്‍ഷമായി ഹൈക്കോടതിയിലും അഴിമതി നിരോധന കമ്മീഷനിലും എല്ലാം ഈ കേസ് വന്നപ്പോഴൊന്നും അബദ്ധം പറ്റിയ കാര്യം സമ്മതിച്ചിരുന്നില്ല. പകരം കൃത്രിമരേഖകള്‍ ശരിയാണെന്ന് വാദിക്കുകയാണ് ചെയ്തത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാനുളള പദ്ധതി അനുസരിച്ച് പുഞ്ചവീട് പ്രകാരം തന്റെ പിതാമഹന് പത്മപ്രഭാ ഗൗഡര്‍ക്ക് നല്‍കിയതാണ് സര്‍ക്കാര്‍ സ്ഥലം എന്നാണ് ശ്രേയംസ് കുമാറിന്റെ വാദം. വര്‍ഷംതോറും നല്കുന്ന പുഞ്ചചീട്ട് പ്രകാരം കൈവശം വെച്ച പത്മഗൗഡറില് നിന്ന് മകന് വിരേന്ദ്രകുമാറിന് ലഭിച്ചു. ആ ഭൂമി 1972 ല്‍ മകനായ തനിക്ക് ഭാഗപത്ര പ്രകാരം ലഭിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ സര്‍ക്കാര്‍ ഭൂമി ഒരിടത്തും വീരേന്ദ്ര കുമാറിന് നല്‍കിയിരുന്നില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. ഭാഗാധാരത്തില്‍ പറയുന്ന കുടുംബ സ്വത്തില്‍ സര്‍ക്കാര്‍ ഭൂമി കൃത്രിമമായി എഴുതി ചേര്‍ത്തതാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. രണ്ടാം എതിര്‍കക്ഷിയായ എം.കെ.എബ്രഹാം സുല്‍ത്താന്‍ബത്തേരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പ്രതികള്‍ ഹാജരാക്കിയ പുഞ്ച ചീട്ടുകള്‍ കൃത്രിമമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ദ്രുത പരിശോധനയില്‍ത്തന്നെ പ്രതികള്‍ കുറ്റം ചെയ്തതായി തെളിഞ്ഞിരിക്കെ അവര്‍ക്കെതിരായി കേസ് രജിസ്ട്രര്‍ ചെയ്ത് കുറ്റ വിചാരണ നടത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് തഹസില്‍ദാരെ കൊണ്ട് ക്രോസ് വിസ്താരത്തില്‍ മൊഴിമാറ്റി പറയിച്ചതായും പരാതിയിലുണ്ട്. അഴിമതി നിരോധന നിയമ പ്രകാരം പൊതുപ്രവര്‍ത്തകരായ ഇരുവരും ശിക്ഷാര്‍ഹരാണെന്നും ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും തന്റെ കൈവശമുണ്ടെന്നും ഹര്ജിക്കാരന് മീനങ്ങാടി പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ പൊതു പ്രവര്‍ത്തകര്‍ സ്വകാര്യലാഭം ഉണ്ടാക്കിയതിന് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധികളാവുന്നതിന് അത് അയോഗ്യതയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: