തിരുവനന്തപുരം: കേരളത്തിനും കര്‍ണ്ണാടകത്തിനും ഒരുപോലെ പ്രയോജനം ലഭ്യമാകുന്ന നിലമ്പൂര്‍, ശബരി പാതകള്‍ക്ക് തുരങ്കം വയ്ക്കുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ശബരി, നിലമ്പൂര്‍ പാതകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ തീര്‍ത്ത മനുഷ്യ റെയില്‍പ്പാളം സമരത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍-നഞ്ചങ്കോട് പാത പൂര്‍ത്തിയായാല്‍ ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ ആറ് മണിക്കൂറിലധികം കുറവുണ്ടാകും. ഇതിന് വാജ്പേയ് സര്‍ക്കാര്‍ തുക അനുവദിച്ചതുമാണ്. തലശ്ശേരിയില്‍നിന്നു പാത തുടങ്ങാന്‍ വേണ്ടി അന്ന് ഇതേ ലോബി ശ്രമിച്ചിരുന്നു. എന്നാല്‍ ഇരട്ടിയിലധികം തുക ചെലവഴിക്കേണ്ടി വരും എന്നതിനാലാണ് അതു നടക്കാതെ പോയത്. അതിലുള്ള വൈരാഗ്യമാണ് പാതകള്‍ക്ക് സ്ഥലം ഏറ്റെടുത്ത് നല്കാന് വിസമ്മതിക്കുന്നതിനു കാരണമെന്നും രാജഗോപാല്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശബരി,നിലമ്പൂര്‍ പാതകളെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടു. ഈവര്‍ഷം നരേന്ദ്രമോദി സര്‍ക്കാര്‍ 213 കോടി അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുത്ത് നല്‍കാനുള്ള പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും പി.സി.തോമസ് ആരോപിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ തറയില്‍ കിടന്ന് റെയില്‍പ്പാളം തീര്‍ത്ത പ്രവര്‍ത്തകര്‍ക്കൊപ്പം പി.സി.തോമസും പങ്കെടുത്തു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന്, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറിമാരായ രാജന് കണ്ണാട്ട്, പി.ജെ.ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: