എരുമേലി: വാടക വീടിനു മുകളില്‍ എരുമേലി എസ്ഐ യുടെ കാര്‍ നിയന്ത്രണം വിട്ട് വീണ് വീട് തകര്‍ത്ത സംഭവത്തില്‍ നഷ്ടപരിഹാരം ലഭിക്കാതെ കുടുംബം ദുരിതത്തില്‍. ആഹാരസാധനങ്ങളടക്കം വീട്ടുപകരണങ്ങള്‍ മുഴുവനും തകര്‍ന്നിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാഞ്ഞതാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിച്ചു വരുന്ന പുളിക്കല്‍ തുണ്ടിയില്‍ കരീമും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി.
കുറുവാമൂഴി എരുമേലി സമാന്തരപാതയില്‍ ഒരുങ്കല്‍ മേഖലയില്‍ കഴിഞ്ഞ എട്ടിനാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ തകര്‍ന്ന വാടക വീട്ടിലെ താമസക്കാരെ പെരുവഴിയിലാക്കി അപകടത്തിന് കേസെടുത്ത എരുമേലി എസ് ഐ യുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. നഷ്ടപരിഹാരം നല്കാതിരിക്കാനും കേസില്‍ നിന്ന് ഒഴിവാകാനുമായി അപകടത്തെ തുടര്‍ന്ന് തന്ത്രപരമായി കാര്‍ എടുത്തു മാറ്റുകയും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
കോട്ടയത്തു നിന്നു എരുമേലിയിലേയ്ക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന് അടിവശത്തുള്ള വീടിന്റെ അടുക്കളയിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അടുക്കളയുടെ മേല്‍ക്കൂരയും, ഭിത്തിയും പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് മിനിട്ടുകള്‍ക്ക് മുന്‍പ് വരെ അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മ മകന് ചോറുവിളമ്പുന്നതിനായി അടുക്കളയില്‍ നിന്നും മാറിയതുകൊണ്ട് ആളപായം ഒഴിവായി. എന്നാല്‍ അടുക്കളയിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളുമടക്കം മുഴുവനും നശിച്ചതാണ് ഇവരുടെ ജീവിതവും ഇപ്പോള്‍ ദുരിതത്തിലാകാന്‍ കാരണമായത്. ഗ്യാസ് സ്റ്റൗ, ഫ്രിഡ്ജ്, മിക്സി, എന്നിവയും അടുക്കളയിലുണ്ടായിരുന്ന മുഴുവന്‍ പാത്രങ്ങളും നശിച്ചു. സംഭവ സമയത്ത് മഴ കൂടി പെയ്തതോടെ അരി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും നശിച്ചു പോയി. ഭക്ഷണം പാചകം ചെയ്യുന്നതിനു പോലും ഇപ്പോള്‍ സ്ഥലമില്ലാതായി. അപകടം നടന്ന ഒരാഴ്ച്ചയായിട്ടും നഷ്ടപരിഹാരമായി ഒന്നും നല്‍കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് കിട്ടുന്ന പണം വീട്ടുടമസ്ഥനും അതിനും ഏറെ കാത്തിരിക്കേണ്ടതായി വരുകയും ചെയ്യും. ഇതിനിടെ വാടകക്കാരന് സ്ഥലം മാറിയാല്‍ ഒന്നും ലഭിക്കാനും ഇടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: