ന്യൂദല്‍ഹി: കേരളത്തില്‍ ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു.
മംഗലാപുരത്തു നിന്ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അരുംകൊല. ബിജുവിന്റെ ഫോണ്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ കൊലയാളി സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ആരോപിച്ചു.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ സിപിഎം അക്രമങ്ങളില്‍ കടുത്ത ആശങ്ക പങ്കുവെച്ചെന്നും റൂഡി പറഞ്ഞു. സിപിഎം ക്രൂരതകള്‍ക്കിരയാകുന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തകരുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച പയ്യന്നൂരിലെത്തുന്ന രാജീവ് പ്രതാപ് റൂഡി ബിജുവിന്റെ വീട് സന്ദര്‍ശിക്കും. കണ്ണൂരിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുമായും നേതാക്കളുമായും റൂഡി ചര്‍ച്ച നടത്തും.
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് പതിനാലു ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് റൂഡി ഓര്‍മിപ്പിച്ചു.
ജനുവരിയിലെ സമാധാന ചര്‍ച്ചയ്ക്കു ശേഷം നാലു പേര് കൊലക്കത്തിക്കിരയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ കൊലപാതകങ്ങള്‍ നിയന്ത്രിക്കേണ്ടത് അദ്ദേഹം തന്നെയാണ്. സര്‍ക്കാര്‍ നിഷ്ക്രിയമാകുമ്പോള്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാന്‍ അവകാശമുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും തന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറാനും അധികാരമുള്ള ഭരണഘടനാ ദൗത്യം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയെ ബിജെപി ബഹുമാനിക്കുന്നു.ഫെഡറല്‍ സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും റൂഡി കൂട്ടിച്ചേര്‍ത്തു.
ബിജുവിന്റെ യാത്രാവിവരങ്ങള്‍ സൈബര്‍ സെല്‍ ചോര്‍ത്തി: ശോഭ
ന്യൂദല്‍ഹി: സിപിഎമ്മുകാര്‍ തലയറുത്തു കൊന്ന ആര്‍എസ്എസ് കാര്യവാഹ് ബിജുവിന്റെ യാത്രാ വിവരങ്ങള്‍ സൈബര്‍ സെല്‍ ചോര്ത്തിയതുള്പ്പെടെയുള്ള ഗൂഢാലോചന അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.
ഭരണകൂടത്തിന്റെ സഹായത്തോടെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ചാണ് നിഷ്ഠുരമായ കൊല നടത്തിയത്. ഗവര്‍ണ്ണര്‍ പി. സദാശിവം കണ്ണൂര്‍ സന്ദര്‍ശിക്കണം. ചീഫ് സെക്രട്ടറിയില്‍ നിന്നും കളക്ടറില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ തേടേണ്ട ഭരണഘടനാപരമായ കടമ ഗവര്‍ണര്‍ നിര്‍വഹിക്കണം. ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കരുത്. കണ്ണൂരിലെ സ്ത്രീകളുടെ ദുഃഖം കണ്ടില്ലെന്ന് നടിക്കരുതെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: