ഇടുക്കി: വേനലിനൊപ്പം മഴകൂടി എത്തിയതോടെ ജില്ല പനിക്കിടയ്ക്കയിലേയ്ക്ക്. നൂറ് കണക്കിന് പേരാണ് ദിവസവും ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോ റേഞ്ച് മേഖലയിലാണ് പനി കൂടൂതലായും പടരുന്നത്. ഇന്നലെ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 303 പേരാണ്. ഇതില്‍ 14 പേര് ആശുപത്രിയില്‍ കിടത്തി ചികത്സ തേടിയിട്ടുണ്ട്. ഇന്നലെ ചികിത്സ തേടിയെത്തിയവരില്‍ 7 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. 4 പേര്‍ക്ക് ചിക്കന്‍പോക്സും ഒരാള്‍ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചു.
ഈ മാസം ഇത് വരെ 2 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 18 പേര് സംശയവുമായി ചികിത്സയിലുണ്ട്. മുന്‍ മാസങ്ങളേക്കാള്‍ ഡെങ്കിപ്പനി പടരുന്നതായി കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. തൊടുപുഴയിലാണ് ഡെങ്കിപ്പനി ഏറ്റവും അധികം പടരുന്നത്. മണക്കാട് മേഖലയില്‍ ആണ് ഡെങ്കിപ്പനി അവസാനമായി സ്ഥിരീകരിച്ചത്. അടിമാലിയിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ പകര്‍ച്ചപ്പനി അടക്കം ബാധിച്ച് ചികിത്സ തേടിയെത്തിയത് 6281 പേരാണ്, ഇതില്‍ 197 പേര് കിടത്തി ചികിത്സയും തേടിയിരുന്നു. 3 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോള്‍ 6 പേരാണ് ആണ് സംശയവുമായി ചികിത്സ തേടിയത്. രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ കഞ്ഞിക്കുഴിയില്‍ മദ്ധ്യവയസ്കന് എലിപ്പനി മൂലം മരിച്ചിരുന്നു. 230 പേര്‍ക്ക് ചിക്കന്‍പോക്സും, 7 പേര്‍ക്ക് ടൈഫോയിഡും 2 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ യും സ്ഥിരീകരിച്ചു.
ഏപ്രിലില്‍ 5325 പേര് പകര്‍ച്ചപ്പനി അടക്കം ബാധിച്ച് ചികിത്സ തേടി. 200 പേരാണ് കിടത്തി ചികിത്സയ്ക്കെത്തിയത്. 2 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ സംശയവുമായി 18 പേര് ചികിത്സ തേടി. ഒരാള്‍ക്ക് എലിപ്പനി, 136 പേര്‍ക്ക് ചിക്കന്‍പോക്സ്, 3 പേര്‍ക്ക് ടൈഫോയിഡ്, 3 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ യും സ്ഥിരീകരി
ച്ചു.
കാലാവസ്ഥ മാറ്റത്തിനൊപ്പം ചൂട് കൂടി നില്‍ക്കുന്നതാണ് പനി അടക്കമുള്ളവ പടരാന്‍ കാരണമാകുന്നത്. മഴയ്ക്ക് ശേഷവും അന്തരീക്ഷ താപനിലയില്‍ കുറവുണ്ടാകാത്തതും തിരിച്ചടിയാകുകയാണ്.
പനി ബാധിച്ചാല്‍ ദിവസങ്ങളോളം ചികിത്സ തേടേണ്ടി വരുന്നതും സാധാരണക്കാരനെ വലയ്ക്കുകയാണ്. മഴക്കാലം കൂടി എത്തുന്നതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിയ്ക്കാനുള്ള സാധ്യതയും ഏറിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: