തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കണ്ണൂരില്‍ സമാധാനശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ഇറങ്ങിപ്പോകും മുമ്പ് രാജഗോപാല്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റ് ഒരുവര്‍ഷം തികയുമ്പോള്‍ 14 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നേരും നെറിയുമുള്ള ഭരണമല്ല കേരളത്തില്‍ . സത്യസന്ധരായി നീതിയുടെ ഭാഗത്തുനിന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആര്‍എസ്എസ് എന്നാരോപിച്ച് ഒറ്റപ്പെടുത്തുന്നു.
സമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പീഡിപ്പിക്കുന്നത്. ഈ അവസ്ഥ മാറണം. സംസ്ഥാന സര്‍ക്കാരും കേരള പോലീസും കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അഫ്സ്പ പ്രയോഗിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്.
സംഘര്‍ഷങ്ങളില്‍ ഒരുഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് മറ്റെല്ലാ പാര്‍ട്ടികളും എന്നതാണ് അവസ്ഥ. മറ്റുള്ളവരുടെ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കാന്‍ സിപിഎം തയ്യാറാകാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സിപിഐ തുടങ്ങി എല്ലാ സംഘടനകളുടെയും പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതില്‍ നിന്ന് സിപിഐയെ ഒഴിവാക്കണമെന്ന ആവശ്യവുമായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ എഴുന്നേറ്റെങ്കിലും മന്ത്രിയായപ്പോള്‍ സുനില്‍കുമാറിന് മറവിപറ്റിയതാണെന്ന രാജഗോപാലിന്റെ മറുപടി കൃഷിമന്ത്രിയുടെ നാവടപ്പിച്ചു.
ഗവര്‍ണര്‍ പി. സദാശിവത്തിനെതിരായ പ്രസ്താവനകളെ യുവാക്കളുടെ വികാരപ്രകടനം മാത്രമായി കണ്ടാല്‍ മതി. ബിജെപി ഗവര്‍ണര്‍ക്ക് എതിരല്ല. ഗവര്‍ണറെ അപമാനിക്കാനും ബിജെപി ഉദ്ദേശിക്കുന്നില്ല. അതല്ല ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: