കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ആതിഥേയനെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത. മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി അനുമോദന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയെ കാണാന്‍ ദല്‍ഹിക്കു പോകുമ്പോള്‍ തനിയെ നടക്കാന്‍ കഴിയാത്തതിനാല്‍ സഹായിയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍, ചെന്നു കയറിയപ്പോള്‍ തന്നെ കൈപിടിച്ചു നടത്തിയതു മോദിയാണ്. എന്റെ വീട്ടില്‍ വരുന്നയാളെ അതിഥിയായി നോക്കേണ്ടത് തന്റെ കടമയാണെന്നു പറഞ്ഞു കൊണ്ടാണു കൈപിടിച്ചു നയിച്ചത്. അതാണു കണ്ടുപഠിക്കേണ്ടത്. ഇത്തരത്തില്‍ എല്ലാവരും ചിന്തിച്ചാല്‍ സമൂഹത്തെ സംരക്ഷിക്കുന്ന മനുഷ്യരായി ഓരോരുത്തരും മാറുമെന്നും മാര്‍ ക്രിസോസ്റ്റം പറഞ്ഞു.
മരിക്കാതെ സ്വര്‍ഗത്തില്‍ പോയവരെ തനിക്കറിയാം. എന്നാല്‍, സ്വര്‍ഗത്തില്‍ എങ്ങനെ പോകാമെന്നു മനുഷ്യന്, മനുഷ്യനെ പഠിപ്പിക്കുന്ന സ്ഥലമാണ് ഭൂമി. പിറന്നാളാഘോഷത്തോടനുബന്ധിച്ചു തന്നെക്കൊണ്ടു മാവ് നടീച്ചതും പരാമര്‍ശ വിധേയമാക്കി. ഓരോരുത്തരും പരിസ്ഥിതിക്ക് സഹായമാകുന്ന വിധം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മാങ്ങ ഉണ്ടായാല്‍ തിന്നാമല്ലോയെന്നു വിചാരിച്ചല്ല മാവു നട്ടത്. അത് തലമുറയ്ക്ക് വേണ്ടിയുള്ള നീക്കിയിരിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ, പൗലോസ് മാര്‍ ഐറേനിയോസ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഡോ.മോനി മാത്യു, റവ.ബോബി ഫിലിപ്പ്, ഷാജി ജോര്‍ജ്, ജോസഫ് വര്‍ഗീസ്, ഷിജു തോമസ് എന്നിവര്‍ പ്രസംഗിച്ചു. ക്രിസോസ്റ്റം കുട്ടികള്‍ക്ക് കേക്ക് മുറിച്ച് നല്കി മധുരം വിളമ്പി. ഇടവക വക സ്വര്‍ണ്ണക്കുരിശ് ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ മാര്‍ ക്രിസോസ്റ്റത്തിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: