തൃക്കരിപ്പൂര്‍: മതേതര ഭരണകൂടം മതസ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന സ്ഥിതി ആശങ്കാജനകമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് തൃക്കരിപ്പൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്ഷേത്രങ്ങളില്‍ സംസ്കാരത്തിന്റെ പ്രതീകമായ കാവിക്കൊടി വിലക്കപ്പെടുന്ന മനോഭാവം നാളെ വിഷ്ണുവിന് പകരം ചെഗുവേരയേ പ്രതിഷ്ഠിക്കപ്പെടുന്ന സാഹചര്യം സംജാതമാക്കുമെന്നും അവര്‍ പറഞ്ഞു.
ഈ യാത്ര അവകാശങ്ങള്‍ നേടിയെടുക്കാനുള്ളതാണ്. ഭൂരഹിതരായ ഹിന്ദുക്കള്‍ പറിച്ചെറിയപ്പെടേണ്ടവരല്ല. അര്‍ഹരായവര്‍ക്ക് ഭൂമി നല്കാന് മടിക്കുന്നവര്‍ കയ്യേറ്റക്കാര്‍ക്ക് കുടപിടിക്കുകയാണ്. കയ്യേറ്റങ്ങള്‍ക്ക് മതചിഹ്നം ഉപയോഗിക്കുന്നതിനെ മാനിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ തന്നെയാണ് ക്ഷേത്രങ്ങളെ നിയമങ്ങള്‍ ഉണ്ടാക്കി പട്ടിണിക്കിട്ടതെന്നും ടീച്ചര്‍ പറഞ്ഞു.
പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. മതചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ഇനി നടത്താനുള്ള ശ്രമം തടയുകയും വേണം. ദു:ഖവെള്ളിയാചരണം ഭൂമി കയ്യേറ്റത്തിനുള്ള അവസരമായി അധപ്പതിച്ചിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. സ്ത്രീത്വം അപമാനിക്കപ്പെടുന്നതിന്റെ മുഖ്യകാരണം ഭരണകൂട പരാജയമാണ്. മണ്ണും പെണ്ണും തുല്ല്യമാണ് എന്ന് വിശ്വസിച്ച നാട്ടില്‍ മണ്ണിനെ കയ്യേറിയവര്‍ തന്നെ പെണ്ണിനേയും അപമാനിക്കുകയാണ്.
കേരളത്തിലെ ആദിവാസി സമൂഹം തുടച്ചുനീക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. മാറിമാറി അധികാരത്തില്‍ വരുന്ന മുന്നണികള്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വീകരണം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.പി.ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. യോഗി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സ്വാമി പ്രേമാനന്ദ ദീപപ്രോജ്വലനം നടത്തി. ശശി കമ്മട്ടേരി ആമുഖഭാഷണം നടത്തി. പി.വി പത്മനാഭന്, കെ.വി. കുഞ്ഞികൃഷ്ണന്, പി.വി.വിനോദ്, ടി.വി. ഷിബിന്‍ കുമാര്‍, ജയകൃഷ്ണന് പള്ളിക്കര, ബി. തുളസി പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: