ലോകത്തെ ഞെട്ടിച്ച സൈബറാക്രമണം കേരളത്തിലും. കേരളത്തിലെ തദ്ദേശ ഭരണ സംവിധാനത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നത്. വിവിധ ജില്ലകളില്‍ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളിലാണ് വൈറസുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലം തൃക്കോവില്‍വട്ടം, പത്തനംതിട്ട കോന്നി അരുവാപ്പുലം, അടൂര്‍ ഏനാദിമംഗലം, തൃശൂര്‍ അന്നമനട, കുഴൂര്‍, വയനാട് തരിയോട് ഗ്രാമപഞ്ചായത്തുകളിലെ കമ്പ്യൂട്ടറുകളിലാണ് വൈറസ് ആക്രമണം.
തൃക്കോവില്‍വട്ടത്ത് ആറു കമ്പ്യൂട്ടറുകളെയാണ് ബാധിച്ചത്. വെള്ളിയാഴ്ചയാണ് ആക്രമണമെന്നു കരുതുന്നു. രണ്ട് ദിവസത്തെ അവധിക്കു ശേഷം ഇന്നലെയാണ് കമ്പ്യൂട്ടറുകള്‍ തുറന്നത്. അപ്പോഴാണ് തൊണ്ണൂറു ശതമാനവും ഡേറ്റകള്‍ നഷ്ടപ്പെട്ടതായി മനസിലായത്. റോഡ് സംബന്ധമായ ബില്ലുകള്‍, പെന്‍ഷനുകള്‍, ഇ-ഫയലിങ് വിവരങ്ങള്‍, വിവിധ പദ്ധതി വിവരങ്ങള്‍, ഗുണഭോക്തൃ വിവരങ്ങള്‍, പദ്ധതികള്‍ക്കുള്ള മാര്‍ഗരേഖകള്‍ തുടങ്ങിയവ നഷ്ടപ്പെട്ടു.
അരുവാപ്പുലം പഞ്ചായത്തിലെ പ്രധാന കമ്പ്യൂട്ടറില്‍ വെള്ളിയാഴ്ചയാണ് ഭീഷണി വന്നത്.
മെയ് 15ന് 300 ഡോളര്‍ മൂല്യം വരുന്ന ബിറ്റ്കോയിന് (ഡിജിറ്റല്‍ നാണയം) അയയ്ക്കണം എന്നായിരുന്നു ആവശ്യം. 15ന് പണം അവര്‍ പറയുന്ന ലിങ്ക് വഴി നല്‍കാനാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ 19ന് കമ്പ്യൂട്ടറിലെ ഫയലുകള്‍ നഷ്ടമാകുമെന്നാണ് ഭീഷണി.
പണം നല്കാന് അവശേഷിക്കുന്ന സമയം കൗണ്ട് ഡൗണ്‍ ആയി നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് അതത് ദിവസം കമ്പ്യൂട്ടറില്‍ ശേഖരിച്ച വിവരങ്ങള്‍ പെന്‍ഡ്രൈവില്‍ എടുത്ത് സൂക്ഷിക്കുന്നതിനാല്‍ വിവരനഷ്ടം ഉണ്ടായിട്ടില്ലെന്ന് സെക്രട്ടറി എം.കെ. ഷിറാസ് പറഞ്ഞു.
വെള്ളിയാഴ്ച കമ്പ്യൂട്ടറില്‍ ഇത് കണ്ടിരുന്നുവെങ്കിലും ഹാക്ക് ചെയ്തതാണെന്ന് മനസിലായിരുന്നില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച പത്രവാര്‍ത്തകള്‍ കണ്ട് ഒത്തുനോക്കിയപ്പോഴാണ് ആക്രമണമെന്നു മനസിലായത്. മെയിലായിട്ടാണോ വേം ആയിട്ടാണോ വൈറസ് കടന്നുവന്നതെന്ന് വ്യക്തമല്ലെന്ന് സൈബര്‍ പോലീസ് എഎസ്ഐ അരവിന്ദാക്ഷന് നായര്‍ പറഞ്ഞു. തിരുവനന്തപുരം സൈബര്‍ പോലീസ് സെല്ലില്‍ നിന്ന് വിദഗ്ധര്‍ എത്തുമെന്നും അവര്‍ പറഞ്ഞു.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലും വെള്ളിയാഴ്ച്ചയാണ് 300 ഡോളര്‍ ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. ഒരു കമ്പ്യൂട്ടറിലാണ് ഇതു കണ്ടത്. പഞ്ചായത്തിന്റെ സെര്‍വറിലേക്ക് കടക്കാത്തതിനാല്‍ വിവരങ്ങള്‍ നഷ്ടമായില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ നിന്നുള്ള വിദഗ്ദ്ധരെത്തി കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു.
അന്നമനട ഗ്രാമപഞ്ചായത്തിലെ ഒരു സര്‍വറും രണ്ട് കമ്പ്യൂട്ടറുകളും കുഴൂരിലെ അഞ്ച് കമ്പ്യൂട്ടറുകളും തകരാറിലായി. ഫയലുകള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ അടുത്ത 22 വരെ തുറക്കാനാകില്ലെന്നും 300 ഡോളര്‍ നല്‍കിയാലെ തുറക്കാനാകൂയെന്ന സന്ദേശമാണ് തെളിയുന്നത്. വേഡ്, എക്സല്‍ ഫയലുകള്‍ക്കാണ് തകരാര്‍.
പെന്ഷന്, ജനന മരണം, ടാക്സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനാകാത്ത സ്ഥിതിയാണ്. അന്നമനടയിലെ ഫയലുകള്‍ വീണ്ടെടുക്കാനായി. കുഴൂരിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലാണ് വൈറസ് ബാധ. വിന്‍ഡോസ് ഏഴ് ഓപ്പറേറ്റിങ് സോഫ്റ്റ്വെയര് ഉപയോഗിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളെയാണ് ബാധിച്ചത്.
വെള്ളിയാഴ്ചയാണ് വൈറസ് സാന്നിധ്യം കമ്പ്യൂട്ടറുകളില്‍ കണ്ടത്. ആകെ പതിനാല് കമ്പ്യൂട്ടറുകളാണ് തരിയോട് പഞ്ചായത്ത് ഓഫീസിലുള്ളത്. ഇതില്‍ പലതിലും വിന്‍ഡോസ് 2003, എക്സ്പി ഓപ്പറേറ്റിങ് സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നത്. അതിനൊന്നും വൈറസ് ബാധ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: