ന്യൂദല്‍ഹി: ദല്‍ഹിയില്‍ 26കാരിയായ ഫാഷന്‍ ഡിസൈനറെ കൊലപ്പെടുത്താന്‍ മുന്‍ ഡ്രൈവറുടെ ശ്രമം. മാളവ്യ നഗര്‍ സ്വദേശിയായ കാവേരി ലാലിനെയാണ് മുന്‍ ഡ്രൈവര്‍ അനില്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കാവേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ പരാതിയില്‍ ദല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാവേരിയുടെ ശിവാലിക് അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചായിരുന്നു ആക്രമണം. സംഭവദിവസം ഉച്ചയ്ക്ക് കാവേരിയുടെ ഫ് ളാറ്റിലെത്തിയ അനില്‍, താന്‍ അടുത്ത അപ്പാര്‍ട്ട്മെന്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും കാവേരിയുടെ കാര്‍ മാറ്റിയിടണമെന്നും ആവശ്യപ്പെട്ടു.
ഇത് അനുസരിച്ച് പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയ കാവേരിയെ, അനില്‍ കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തിയതോടെ അനില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒമ്പതു മാസം മുമ്പ് കാവേരിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു അനില്‍. എന്നാല്‍ ഇയാളെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. മോശമായി പെരുമാറിയതിനാലാണ് പുറത്താക്കിയതെന്നും അതിന്റെ ദേഷ്യത്തിലാവാം കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും കാവേരിയുടെ അമ്മ പോലീസില്‍ മൊഴി നല്കി.
സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അനിലിനെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: