കവരത്തി: മൂന്നു ദിവസത്തെ സംഘടനാ പരിപാടികള്‍ക്കായി ലക്ഷദ്വീപിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് കവരത്തിയില്‍ ഉജ്ജ്വല സ്വീകരണം. കൊച്ചിയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ പാര്‍ട്ടി അധ്യക്ഷനെ കവരത്തി ഹെലിപാഡില്‍ ലക്ഷദ്വീപ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.അബ്ദുള്‍ഖാദര്‍ ഹാജി, മുന്‍ അധ്യക്ഷന്‍ പി.പി മുത്തുക്കോയ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വഴിയരികില്‍ ദേശീയ പതാകയും ബിജെപി കൊടികളുമായി കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറു കണക്കിനാളുകള്‍ അമിത്ഷായെ അഭിവാദനങ്ങള്‍ അര്‍പ്പിക്കാനെത്തി. ലക്ഷദ്വീപിന്റെ പരമ്പരാഗത നൃത്ത വാദ്യങ്ങളോടെയും ഭാരത് മാതാ കീ ജയ് വിളികളോടെയും ബിജെപി ജയ്വിളികളോടെയും പ്രവര്‍ത്തകര്‍ അമിത്ഷായെ സ്വീകരിച്ചു. ലക്ഷദ്വീപ് കലാ അക്കാദമിയുടെ നേതൃത്വത്തില്‍ ഒപ്പന, ബാന്ദിയ, കോല്‍ക്കളി തുടങ്ങിയവ അവതരിപ്പിച്ചു.
ഹെലിപാഡില്‍ നിന്നും നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രധാനവീഥി ചുറ്റി അതിഥി മന്ദിരത്തിലേക്ക് അമിത്ഷായെ സ്വീകരിച്ചത്. ദ്വീപ് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്വീകരണ പ്രചാരണ പരിപാടികളായിരുന്നു അരങ്ങേറിയത്. വഴികള്‍ക്കിരുവശവും തോരണങ്ങളും അലങ്കാരങ്ങളും ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: