ജയ്പുര്‍: കരുത്ത് തെളിയിച്ച് രാജസ്ഥാനില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അഭ്യാസപ്രകടനം. 20,000 പട്ടാളക്കാരും നിരവധി ടാങ്കറുകളും അത്യാധുനിക നിരീക്ഷണ സെന്‍സറുകളും ‘താര് ശക്തി’ എന്ന പേരില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ അണിനിരന്നു.
ഒരുമാസം നീണ്ട പരിശീലന പരിപാടിയുടെ അവസാനഘട്ടമായാണ് വന്‍ ശക്തിപ്രകടനം നടന്നത്. അതീവ ചൂടിലും മരുഭൂമിയിലെ ദുഷ്കര കാലാവസ്ഥയിലും കര്‍മ്മനിരതരാകാനുള്ള കഠിന പരിശീലനമാണ് സേനയ്ക്കു നല്‍കിയിരിക്കുന്നത്.
അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ മരുഭൂമിയില്‍ നടന്ന അഭ്യാസ പ്രകടനം നിരന്തരം പ്രകോപനമുണ്ടാക്കുന്ന പാക്കിസ്ഥാനുള്ള വലിയ മുന്നറിയിപ്പു കൂടിയാണ്. ചേതക് കോര്‍പ്സ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്റ്റനന്റ് ജനറല്‍ അശ്വനി കുമാര്‍ സൈനികരുടെയും യുദ്ധസാമഗ്രികളുടെയും ശേഷി വിലയിരുത്തി. പട്ടാളത്തിന്റെ തയാറെടുപ്പുകളിലും ധൈര്യത്തിലും സേനാമേധാവി സംതൃപ്തി പ്രകടിപ്പിച്ചതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് ഓജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: