ക്ഷേത്രാരാധനയെക്കുറിച്ചുള്ള ആചാരങ്ങളെ നമുക്ക് സാമാന്യേന രണ്ടായിത്തിരിക്കാം. ഒന്ന് തികച്ചും മതപരമായ ആചാരങ്ങള്‍. അവയ്ക്ക് വിധിയുണ്ട്, പ്രമാണങ്ങളുണ്ട്, പ്രമാണഗ്രന്ഥങ്ങളുണ്ട്. അവയ്ക്ക് മാറ്റമില്ല. മാറ്റം വേണമെങ്കില്‍ ബന്ധപ്പെട്ടവര്‍-ആ മേഖലയിലെ ടെക്നീഷ്യന്മാര്- ഒരുമിച്ചിരുന്ന് പര്യാലോചിച്ചു തീരുമാനിക്കുന്നു.
സാധാരണ സമാജാംഗത്തിന് അല്ലെങ്കില്‍ ആരാധകന് അതില്‍ കയ്യില്ല. രണ്ട്: തികച്ചും സാമൂഹ്യമായ ആചാരങ്ങള്‍-അവ കീഴ്വഴക്കങ്ങളാണ്. കാലാകാലം മാറുന്നവയാണ്. സമൂഹത്തിന്റെ ചുറ്റുപാടും മാനസികാവസ്ഥയുമനുസരിച്ച് മാറുന്നവയാണ്. സമൂഹം തന്നെ മാറ്റുന്നവയാണ്.
ഇവിടെ ചിലപ്പോള്‍ സമൂഹത്തിന്റെ ഉല്പതിഷ്ണു വിഭാഗവും യാഥാസ്ഥിതിക വിഭാഗവും തമ്മില്‍ ഉരസല്‍ നടന്നുവെന്നുവരാം. മതപരമായ ആചാരങ്ങള്‍ കണിശമായി അനുഷ്ഠിച്ചുപോരാന് സാധ്യതയുള്ള അര്ച്ചകവൃന്ദത്തില്പ്പെട്ടവര് സാമൂഹ്യമായ കാഴ്ചപ്പാടനുസരിച്ച് ഓരോ ഭാഗത്തു ചേര്‍ന്നുവെന്നും ഒരുപക്ഷത്തിനു ജയം കിട്ടിയെന്നും വരാം. കിട്ടിയില്ലെന്നും വരാം. യാഥാസ്ഥിതികര്‍ ഉല്പതിഷ്ണുക്കളെ നിരീശ്വരവാദികള്‍, ധര്മദ്രോഹികള്, മതശത്രുക്കള്‍ എന്നിങ്ങനെ അധിക്ഷേപിച്ചുവെന്നുവരാം. ഇതെല്ലാം നടക്കുന്നത് സാമൂഹ്യമായ ആചാരങ്ങളുടെ മേഖലയിലാണ്.
ഈ സാമൂഹ്യമേഖലയില്‍ പെടുന്ന ഒന്നാണ് ‘ക്ഷേത്രപ്രവേശം ആര്‍ക്ക്’ എന്ന ചോദ്യത്തിന് ഓരോ സമയത്തും ഓരോ സ്ഥലത്തും ഉത്തരം മാറി മാറി കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ പൊതുക്ഷേത്രങ്ങളില്‍ ആദ്യകാലത്ത് സവര്‍ണര്‍ക്കായിരുന്നു പ്രവേശം. എന്നാല്‍ എല്ലാ സവര്‍ണര്‍ക്കും ഉണ്ടായിരുന്നില്ല മാംസഭുക്കായ കശ്മീര്‍ ബ്രാഹ്മണനായതുകൊണ്ട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ ഗുരുവായൂരമ്പലത്തില്‍ ഒരവസരത്തില്‍ കയറ്റിയിരുന്നില്ല.
താന്‍ അങ്ങനെയല്ലെന്ന് തെളിയിച്ചതിനുശേഷമാണ് മദന്‍മോഹന്‍മാളവ്യയെ മറ്റൊരവസരത്തില്‍ കയറ്റിയത്. അതുപോലെ സന്യാസിയാണെങ്കിലും വടക്കനാണെങ്കില്‍ ‘അധമം കഴിക്കുന്നവന്’ (മത്സ്യമാംസാദികള്‍ എന്നു സൂചന) ആയിരിക്കണം എന്നുവിധിച്ചുകൊണ്ടാണ് കൊടുങ്ങല്ലൂര്‍ കാവില്‍ സ്വാമി വിവേകാനന്ദനെ പ്രവേശിപ്പിക്കാതിരുന്നത്.
കൊച്ചി രാജ്യത്തില്‍ 1946 ല്‍ ക്ഷേത്രപ്രവേശം സാര്‍വത്രികമാകുന്നതുവരെ ഗോവയില്നിന്നുവന്ന ഗൗഡസാരസ്വത ബ്രാഹ്മണര്‍ക്കും സവര്‍ണവിഭാഗത്തില്‍പ്പെട്ട അബ്രാഹ്മണരായ മഹാരാഷ്ട്ര വൈശ്യര്‍ക്കും കൊങ്കണ ദേശത്തെ ശൂദ്രരായ കുഡുംബികള്‍ക്കും പ്രാകാരത്തിനകത്തു മാത്രമേ പ്രവേശമുണ്ടായിരുന്നുള്ളൂ.
നാലമ്പലത്തില്‍ പ്രവേശമുണ്ടായിരുന്നില്ല. അതേസമയം കേരളത്തിലെ തന്നെ, കുഡുംബികളേക്കാള് ഉയര്‍ന്ന ജാതിയെന്നു കണക്കാക്കപ്പെട്ട ഈഴവര്‍ക്ക് പുറംമതില്ക്കകം പോലും പ്രവേശനമില്ലായിരുന്നു. ഇനി ഒരു സമുദായത്തിന്റെ ക്ഷേത്രങ്ങളെടുക്കാം. വടക്കു തൊട്ടു തെക്കുവരെ കേരളത്തിലെ ഗൗഢസാരസ്വതര്ക്ക് ഇരുപത്തഞ്ചിലേറെ മഹാക്ഷേത്രങ്ങളുണ്ട്.
കോഴിക്കോടിനു വടക്കുള്ളവയില് എല്ലാ ഹിന്ദുക്കള്‍ക്കും നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കാം. ഷര്‍ട്ടിട്ടു പ്രവേശിക്കാം. സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്നു പറയേണ്ടതില്ലല്ലൊ. എന്നാല്‍ തൃശൂര്‍ തൊട്ട് തെക്കുള്ളവയില് നാലമ്പലത്തിനുള്ളില്‍ സ്വജാതിക്കാരായ പുരുഷന്മാര്ക്ക് മാത്രമേ പ്രവേശമുള്ളൂ. അപ്പോള്‍ ഇന്നത്തെ നില വളരെ വിചിത്രമാണ്. ആ വിഭാഗത്തില്‍പ്പെട്ട ഒരു ദമ്പതി ഒരുമിച്ച് തൊഴാന്‍ പുറപ്പെട്ട് എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രത്തിലെത്തിയാല്‍ ഭര്‍ത്താവ് നാലമ്പലത്തിനുള്ളില്‍ കയറുമ്പോള്‍ ഭാര്യ പുറത്തുനില്ക്കണം.
അതു കഴിഞ്ഞ് നേരെ എറണാകുളത്തമ്പലത്തിലെത്തിയാല് ‘സ്വജാതിക്കാരുടേത’ല്ലാത്ത അവിടെ രണ്ടുപേര്‍ക്കും ഒരുമിച്ച് നാലമ്പലത്തിനകത്തു ശ്രീകോവിലിനടുത്തുവരെ ചെന്നു തൊഴുതുപോരാം. മേല്‍പ്പറഞ്ഞ ക്ഷേത്രങ്ങളെല്ലാം ഒരേ ധര്‍മഗുരുവിന്റെ ധാര്മികാധികാരത്തിന് കീഴിലാണുതാനും.
ഇപ്പറഞ്ഞ ക്ഷേത്രങ്ങളിലെല്ലാം പണ്ടെന്നതുപോലെ ഇന്നും പൂജാവിധികള്‍ മാറ്റമില്ലാതെ തുടരുന്നു. മതപരമായ ആചാരങ്ങള്‍ നടത്തുന്നു. എന്നാല്‍ ക്ഷേത്രപ്രവേശത്തെക്കുറിച്ചുള്ള മാനദണ്ഡം അതതു സമയത്തു മാറിവന്നു. അതായത് സാമൂഹ്യമായ ആചാരത്തിനു മാറ്റംവന്നു. ‘ക്ഷേത്രപ്രവേശം ആര്‍ക്ക്’ എന്ന ചോദ്യത്തിനുത്തരം ഹിന്ദുസമാജം യഥാസമയം എന്നുപറയാന്‍ വയ്യെങ്കിലും യഥോചിതം കൊടുത്തു.
അതുകൊണ്ട് ഒരു കോട്ടം തട്ടിയെങ്കിലും ഇന്നും ജീവിക്കുന്നു. ഇത്രയും മനസ്സിലാക്കിയാല്‍ നമുക്ക് നമ്മുടെ ഇന്നത്തെ കര്‍ത്തവ്യമെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഈ ദൃഷ്ടിയിലാണ് നിവേദിതയുടെ വാക്കുകളെ വിലയിരുത്തേണ്ടത്. ഒരു വീക്ഷണവിപ്ലവത്തിനു നാം തയ്യാറാകേണ്ടത്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്നപുസ്തകത്തില്‍നിന്ന്)(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: