അഹിംസാസത്യാസ്തേയ ബ്രഹ്മചര്യാ പരിഗ്രഹഃ യമഃ
(പാ.യോ.സൂ. 2:30)
അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമങ്ങള്‍.
ധാര്‍മികമായ ഒരു ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഈ സൂത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നിലനിര്‍ത്തുന്നത് അഥവാ സംരക്ഷിക്കുന്നത് എന്തോ അത് ധര്‍മ്മം. അവനവനാത്മ സുഖത്തിന്നായാചരിക്കുന്നത് അപരനു സുഖത്തിനായ് വരേണം എന്ന ഗുരുദേവ വചനവും ഇവിടെ സ്മരണീയമാണ്. മറ്റൊരാള്‍ക്കും തന്നെക്കൊണ്ട് ദോഷം വരരുത് എന്ന ചിന്ത നമ്മുടെ മനസ്സില്‍ എപ്പോഴും നിലനിര്‍ത്താന്‍ ‘യമം’ പരിശീലിക്കുന്നതിലൂടെ സാധിക്കുന്നു. സാമൂഹ്യസമരസതയും വസുധൈവ കുടുംബകം എന്ന സങ്കല്പം വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ നമുക്ക് കഴിയുന്നു.
യോഗയില്‍ ചിത്തവൃത്തികളുടെ നിയന്ത്രണത്തിനുള്ള പ്രാഥമിക പാഠവും മാനസിക തയ്യാറെടുപ്പുമാണ് യമം. യമം പരിശീലിക്കുകയെന്നാല്‍ തിന്മയുടെ മാര്‍ഗത്തില്‍നിന്നും മനസ്സിനെ നന്മയുടെ മാര്‍ഗത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. യമം എന്ന വാക്കിന്റെ അര്‍ത്ഥം ‘പിന്തിരിയല്’ എന്നാണ്. ബാഹ്യവിഷയങ്ങളില്നിന്നുള്ള പിന്തിരിയല്. ആത്മാവ് ബാഹ്യവിഷയങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് ഇന്ദ്രിയങ്ങളിലൂടെയാണ്. ഈ ഇന്ദ്രിയങ്ങളെ അതതു വിഷയത്തില്‍നിന്നും മോചിപ്പിക്കേണ്ടത് മുക്തിക്ക് അനിവാര്യമാണ്.
പഞ്ചഭൂതാത്മകമായ നമ്മുടെ ശരീരത്തിന് പഞ്ചഭൂതാത്മകമായ ലോകവുമായി വേര്‍പിരിയാനാവാത്ത ബന്ധമാണുള്ളത്. നമ്മുടെ നിലനില്‍പ്പുതന്നെ ഭൗതികവസ്തുക്കളായ പഞ്ചഭൂതങ്ങളെ ആശ്രയിച്ചാണ്. ശ്വസനത്തിന് വായു, കുടിക്കാന്‍ ജലം, ഭക്ഷണത്തിന് ഭൂമിയിലെ ഉല്‍പ്പന്നങ്ങള്‍, ഭക്ഷണത്തെ ദഹിപ്പിക്കാന്‍ അഗ്നി, ജീവിക്കാന്‍ ഇടം (ആകാശം) ഇങ്ങനെ പ്രകൃതിയുമായുള്ള നമ്മുടെ അഭേദ്യബന്ധം ഇന്ദ്രിയങ്ങളെ വിഷയങ്ങളുമായി ശക്തമായി ബന്ധിപ്പിക്കുന്നു. ഈ വിഷയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനും പഞ്ചേന്ദ്രിയങ്ങളുടെ നാഥനായ മനസ്സിനെ അടക്കുന്നതിനുമുള്ള ഉപാധിയാണ് യമം. അതിനാല്‍ യമത്തെ യോഗയ്ക്കുള്ള മാനസിക തയ്യാറെടുപ്പായും പറയുന്നു.
അഹിംസ:- ഹിംസ അരുത്. മനസാ, വാചാ കര്‍മണാ ആരേയും വേദനിപ്പിക്കാതിരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വേദനയില്‍നിന്നും ദുഃഖവും ദുഃഖം അശാന്തിക്കും കാരണമാകുന്നു. മറ്റൊരാളുടെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്നതെന്തും ഹിംസയാണ്. ആനന്ദം യോഗവും ദുഃഖം വിയോഗവുമാണ്. യോഗമാര്ഗത്തില് മുന്നോട്ടുപോകുമ്പോള്‍ നമ്മുടെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്നതൊന്നും ചെയ്യാതിരിക്കുക. മറ്റുള്ളവരുടെ ശാന്തതക്ക് ഭംഗം വരുമ്പോള്‍ നമ്മുടെ ശാന്തി നഷ്ടപ്പെടും.
ക്രമേണ നമ്മില്‍ ഹ്രിംസാത്മക ചിന്തകള്‍ ഉടലെടുക്കുകയും ചെയ്യും. വേദനയെ നമുക്ക് സ്നേഹംകൊണ്ട് തോല്‍പ്പിക്കാന്‍ കഴിയും. അതിനാല്‍ അഹിംസ പരിശീലിക്കാന്‍ എല്ലാവരെയും സ്നേഹിക്കുകയാണ് എളുപ്പവഴി. മനസ്സിനെ വിശാലമാക്കുക. അഹിംസാ പരിശീലനത്തിലൂടെ യമത്തിലെ മറ്റ് നാല് കാര്യങ്ങളും നമുക്ക് വേഗം സാധ്യമാകുന്നു. ”അഹിംസാ പരമോ ധര്‍മ്മഃ” എന്നതാണ് നമ്മുടെ സംസ്കൃതി.
സത്യം: ഉള്ളത് എന്തോ അത് സത്യം. സത്യത്തെ പലപ്പോഴും മനസ്സിലാക്കാന്‍ പ്രയാസമാണ്. സത്യവും പരമാര്‍ത്ഥവും ഒരേ അര്‍ത്ഥം വരുന്ന രണ്ടു വാക്കുകളാണ്. അശ്വത്ഥാമാവ് മരിച്ചു എന്ന് യുധിഷ്ഠിരന് പറഞ്ഞത് സത്യമാണ്. എന്നാല്‍ പരമാര്‍ത്ഥം, മരിച്ചത് ആനയാണ് എന്നതാണ്. ഇതുപോലെ സത്യത്തെ വളച്ചൊടിച്ച് തനിക്കനുകൂലമാക്കരുത്. ”സത്യം വദ ധര്‍മ്മം ചര” എന്നാണല്ലോ. ധര്‍മമാര്‍ഗത്തിലെ രണ്ടാം പടിയാണ് സത്യം.
സത്യം ബ്രൂയാത് പ്രിയം ബ്രുയാത്
നബ്രൂയാത് സത്യമപ്രിയം
സത്യം ച നാനൃതം ബ്രുയാത്
ഏഷ ധര്‍മ്മ സനാതന
എന്ന് നമ്മുടെ ഗ്രന്ഥങ്ങളില്‍ പറയുന്നു. നമ്മുടെ സംസ്കൃതി അനുസരിച്ച് സത്യം മാത്രം പറയുക, മറ്റുള്ളവര്‍ക്ക് പ്രിയമുള്ള സത്യം പറയുക, അപ്രിയ സത്യം പറയാതിരിക്കുക, പ്രിയമെങ്കിലും അസത്യം പറയാതിരിക്കുക. സത്യത്തിന്റെ ആചരണത്തില്‍ ഈ കാഴ്ചപ്പാട് വളരെ പ്രധാനമാണ്. കള്ളം പറയാനുള്ള ചിന്ത കള്ളത്തരം കാണിക്കാനുള്ള പ്രേരണ നല്കുന്നു. മനസ്സിന്റെ ചിന്തകള്‍ വാക്കുകളിലൂടെ പ്രകാശിക്കുകയും അത് കര്‍മേന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു.
”സത്യം ദൈവമാണ,് ദൈവമാണ് സത്യം” എന്ന ഗാന്ധിവചനവും ഇവിടെ പ്രസക്തമാണ്. സത്യം പറയുമ്പോള്‍ നാം ഈശ്വരനോടടുക്കുകയാണ്. കള്ളം നമ്മെ ഈശ്വരനില്‍നിന്നും അകറ്റുന്നു. അസത്യത്തില്നിന്നും ഭയവും ഭയം അശാന്തിക്കും കാരണമാകുന്നതിനാല്‍ യോഗികള്‍ ജീവിതയാത്രയില്‍ സത്യത്തെ മറുകെ പിടിക്കേണ്ടതാണ്.
അസ്തേയം:- സ്തേയം അരുത് (അരുത് മോഷണം) മറ്റൊരാളുടെ അറിവോ സമ്മതമോ കൂടാതെ ഒരു വസ്തു എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ‘സ്തേയം.’ മറ്റുള്ളവരുടെ ധനത്തില്‍ ആര്ത്തിയില്ലാതിരിക്കുക എന്നും സ്തേയത്തിനര്ത്ഥമുണ്ട്. തന്റേതല്ലാത്തത് സ്വന്തമാക്കാനുള്ള വ്യഗ്രതയില്നിന്നും മനസ്സിനെ പിന്‍വലിക്കല്‍ ആണ് അസ്തേയം.
ബ്രഹ്മചര്യം:- ബ്രഹ്മത്തില്‍ ചരിക്കുക.
ബ്രഹ്മാവ് സൃഷ്ടികര്‍ത്താവ്, സൃഷ്ടിയുടെ ഊര്‍ജ്ജത്തെ സംരക്ഷിക്കലാണ് ബ്രഹ്മത്തിലെ ചര്യ. ഭൗതികസുഖങ്ങളില് മുഴുകാതെ മനസ്സിനെ നിയന്ത്രിച്ച് ശരീരത്തെ ചൈതന്യവത്തായി സൂക്ഷിക്കലാണ് യോഗയില്‍ ബ്രഹ്മചര്യം.
ഉപനയനം മുതല്‍ സമാവര്‍ത്തനം വരെയുള്ള വൃത ശുദ്ധിയോടുകൂടിയ വേദാദി ജ്ഞാന സമ്പാദനകാലത്തെയും ബ്രഹ്മചര്യം എന്നുവിളിക്കുന്നു. അഷ്ടമൈഥുനത്തില്നിന്നുള്ള മുക്തിയാണ് ബ്രഹ്മചര്യത്തിലൂടെ ഒരു യോഗി പാലിക്കേണ്ടത്.
സ്മരണം, കീര്‍ത്തനം കേളീ
പോഷണം ഗുഹ്യഭാഷണം
സങ്കല്പോളധ്യവസായശ്വക്രിയാ-
നിഷ്പത്തിരേവച
ഏതന്മൈഥുനമഷ്ടാംഗം പ്രവദന്തി മനീഷിണഃ
വിപരീതം ബ്രഹ്മചര്യമനുഷ്ഠേയം മുമുക്ഷുഭിഃ
സ്മരണം, കീര്‍ത്തനം, കേളീ
നാടകാദികളുടെ ദര്‍ശനം, രഹസ്യ സംഭാഷണം, സങ്കല്പം, അധ്യവസായം, സംഗം എന്നിവയാണ് എട്ട് വിധത്തിലുള്ള മൈഥുനങ്ങള്‍. ഇതിനു വിപരീതമായിട്ടുള്ളത് ബ്രഹ്മചര്യം. മോക്ഷം ആഗ്രഹിക്കുന്നവര്‍ ഇതു പാലിക്കേണ്ടതാണ്.
അപരിഗ്രഹം:- ദുരാഗ്രഹം അരുത്. അന്യരുടെ വസ്തുക്കള്‍ ആഗ്രഹിക്കാതിരിക്കലാണ് അപരിഗ്രഹം. അനാവശ്യമായി സംഭരിച്ചു വയ്ക്കുന്നതും ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതും ദുരാഗ്രഹം അഥവാ പരിഗ്രഹം ആണ്. ദേഹധാരണത്തില്‍ കവിഞ്ഞുള്ള ഭോഗസമ്പാദനം പരിഗ്രഹം തന്നെയാണ്. അര്‍ത്ഥ സമ്പാദനം അതിന്റെ സംരക്ഷണം, വിനിയോഗം എന്നിവയെല്ലാം ദുഃഖകാരണമായതിനാല് ഇതില്‍നിന്നും യോഗി തന്റെ മനസ്സിനെ പിന്‍വലിക്കേണ്ടതാണ്.
ആവശ്യങ്ങളെയും അത്യാവശ്യങ്ങളെയും തിരിച്ചറിഞ്ഞ് അത്യാവശ്യങ്ങളെ മാത്രം നിര്‍വഹിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിന് അപരിഗ്രഹം നമ്മെ സഹായിക്കുന്നു. ഇത് ഒരു ലളിത ജീവിതക്രമം കൂടിയാണ്.
ഇങ്ങനെ ചിന്തിക്കുമ്പോള്‍ യമത്തില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നമ്മള് ഓരോരുത്തരും പാലിക്കേണ്ടതാണ്. ഇതിന്റെ പാലനം നമ്മുടെ മനസ്സിനെ തിന്മയില്‍നിന്നും നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്നു. ഇതിലൂടെ നമുക്ക് നല്ല വ്യക്തിത്വങ്ങളെയും രൂപപ്പെടുത്താന്‍ കഴിയും.
ഹിംസയില്‍ നിന്നും അഹിംസയിലേക്കും അസത്യത്തില്നിന്നും സത്യത്തിലേക്കും മോഷണത്തില്‍നിന്നും മോഷണരഹിതമായ നിലയിലേക്കും അബ്രഹ്മചര്യത്തില്നിന്നും ബ്രഹ്മചര്യത്തിലേക്കും ആര്‍ഭാട ജീവിതത്തില്‍നിന്നും ലളിത ജീവിതത്തിലേക്കുമുള്ള ഒരു വ്യക്തിയുടെ പരിവര്‍ത്തനമാണ് ഇവിടെ സാധ്യമാകുന്നത്. ഒ
രു വ്യക്തിയെ രൂപപ്പെടുത്തുന്നതിന്റെ അടിസ്ഥാന തൂണുകളാണ് യമത്തില്‍ പ്രതിപാദിക്കുന്ന അഞ്ച് കാര്യങ്ങളും. സമൂഹത്തില്‍ സ്നേഹം, സത്യസന്ധത, സംഘര്‍ഷരഹിത ജീവിതം, അനാസക്തി, ലളിത ജീവിതക്രമം ഇവ വളര്‍ത്തി സമൂഹത്തെ വൈഭവശാലിയും സംസ്കാര സമ്പന്നവും ആക്കുന്നതില്‍ അഷ്ടാംഗയോഗ പരിശീലനത്തിന് അതിപ്രധാനമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: