തുറവൂര്‍: പനങ്ങാട് വ്യാസപുരം ക്ഷേത്രത്തിലെ കീഴ്ശാന്തിയെ അരൂര്‍ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. എരമല്ലൂര്‍ അയോധ്യയില്‍ കെ.കെ. അനില്‍കുമാര്‍ ശാന്തിയുടെ മകന് ആദര്ശാ(22)ണ് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ദീപാരാധനയക്കുശേഷം വീട്ടിലേക്കു മടങ്ങവെ ശനിയാഴ്ച വൈകീട്ട് കൊച്ചുവെളി കവലയില്‍ വാഹന പരിശോധനയ്ക്കിടെ അരൂര്‍ പോലീസ് ആദര്‍ശിനെ പിടികൂടുകയായിരുന്നു. തെറ്റായ ദിശയില്‍ സഞ്ചരിച്ചെന്ന് കേസുണ്ടാക്കി കാറും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച ആദര്‍ശിനെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ആദര്‍ശിനെ അരൂര്‍ എസ്ഐ പിടികൂടുന്നത്. കഴിഞ്ഞ മാസം 15ന് ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ആദര്‍ശിനെ എരമല്ലൂരില്‍ എസ്ഐ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആദര്‍ശിനെ എസ്ഐ സ്റ്റേഷനില്‍ തടഞ്ഞുവച്ചതുമൂലം ക്ഷേത്രപൂജകള്‍ തടസപ്പെട്ടത് വിവാദമായിരുന്നു. അന്ന് പോലീസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് വീണ്ടും ആദര്‍ശിനെ പിടികൂടി മര്‍ദ്ദിച്ചതിനു പിന്നിലെന്നാണ് അച്ഛന് അനില്‍കുമാര്‍ മനുഷ്യാവകാശ കമ്മീഷന്, ഡിജിപി എന്നിവര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
ക്ഷേത്രം ശാന്തിയെ അകാരണമായി മര്‍ദ്ദിച്ച അരൂര്‍ എസ്ഐക്കെതിരെ നടപടി എടുക്കണമെന്ന് ഹിന്ദു ഐക്യവേദി യോഗം ആവശ്യപ്പെട്ടു. ആദര്‍ശിനെ രണ്ടാം തവണയാണ് എസ്ഐ മര്‍ദ്ദിക്കുന്നത്.
പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് എസ്ഐ ആദര്‍ശിനെ ഉപദ്രവിക്കാന്‍ കാരണമെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.എസ്. രാജന് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: