പാഞ്ഞാള്‍: പാഞ്ഞാളിലെ ഉണ്ണി എന്ന ചെറുപ്പക്കാരന്റെ കാരുണ്യസ്പര്‍ശത്തിന്റെ കഥ അത്ഭുതകഥകളെക്കാള് വിസ്മയകരം. ഇന്ന് 80 ഓളം പേരുടെ വിശപ്പടക്കാന്‍ ഉണ്ണി എന്ന മനഷ്യസ്നേഹി നടത്തുന്ന ശ്രമം അവിശ്വസനീയമാണ്. പ്രതിദിനം മൂവായിരത്തോളം രൂപ ചെലവ് വരുന്നുണ്ട് ഈ പുണ്യകര്മ്മത്തിന്.
പാഞ്ഞാള്‍ വില്ലേജ് ഒഫീസിനു സമീപം ആര്‍ദ്രം സോഫവര്ക്സ് നടത്തുന്നതില്‍ നിന്നു ലഭിക്കുന്ന വരുമാനമാണ് പുതുശ്ശേരി,കിഴക്കേ കൂട്ടത്ത്, ഉണ്ണിക്ക് ആകെയുള്ളത്.
പുലര്‍ച്ചെ മൂന്നര മണിക്ക് പാചകപ്പുരയില്‍ കയറുന്ന ഇദ്ദേഹം ഭക്ഷണം ഉണ്ടാക്കി പൊതിഞ്ഞ് കെട്ടി കഴിയുമ്പോഴേയ്ക്കും പത്ത് മണി ആവും. പിന്നെ ഓട്ടോയില്‍ കയറ്റി കാത്തിരിയ്ക്കുന്നവരുടെ അടുത്തെത്താനുള്ള വ്യഗ്രതയാണ്. ഉച്ചയ്ക്ക് മുന്നേ പാഞ്ഞാള്‍, കിള്ളിമംഗലം, ചേലക്കര, വെങ്ങാനെല്ലൂര്‍ ഭാഗങ്ങളിലുള്ള നിരാലംബരായ ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചിരിക്കും. തിരിച്ച് വന്നാല്‍ പിന്നെ നാളത്തേയ്ക്കുള്ളത് ഒരുക്കാനുള്ള ശ്രമം. ഇതിനിടയില്‍ കിട്ടുന്ന സമയത്ത് കടയിലെ ജോലി തീര്‍ക്കണം. ഇതിനിടയില്‍ കിടക്കുന്ന രോഗികളെ പരിചരിക്കാനും സമയം കണ്ടെത്തുന്നു.
ആദ്യകാല പത്രപ്രവര്‍ത്തകനായിരുന്ന അച്ഛന് ശങ്കരനാരായണനില്‍ നിന്നും കിട്ടിയ പ്രചോദനമാണ് ഈ ജീവകാരുണ്യ പ്രവൃത്തി എന്ന് ഉണ്ണി പറയുന്നു. കടയില്‍ നിന്ന് കിട്ടുന്ന വരുമാനവും കൂടാതെ നാട്ടുകാര്‍ നല്കുന്ന സഹായവും കൊണ്ടാണ് ഇത്രയും ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ ഒരു സ്ഥലവും, അത് കൊണ്ടു കൊടുക്കാന്‍ ഒരു വണ്ടിയും വേണമെന്നുണ്ട്. ഇതിന് ആരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യ സ്നേഹി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: