ഡൊമനിക്ക: പല മഹാരഥന്മാര്ക്കും ലഭിക്കാത്ത യാത്രയയപ്പാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം നായകന് മിസ്ബ ഉള് ഹഖിനും മുന്‍ നായകന് യൂനിസ് ഖാനും ടീമംഗങ്ങള്‍ സമ്മാനിച്ചത്. സമനിലയെന്ന് ഏറെക്കുറെ ഉറപ്പിച്ച കളി ഒരോവര്‍ ബാക്കി നില്‍ക്കെ സ്വന്തം പക്ഷത്താക്കി ടീമിലെ കാരണവന്മാര്ക്ക് വിടചൊല്ലി യുവനിര.
മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ജയിക്കാന്‍ 304 റണ്‍സിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന്റെ പോരാട്ടം 202ല്‍ അവസാനിച്ചു. റോസ്റ്റണ്‍ ചേസിന്റെ അപരാജിത സെഞ്ചുറിയുടെ (101) മികവില്‍ സമനില ഏറെക്കുറെ ഉറപ്പിച്ചതാണ് വിന്‍ഡീസ്. അവസാന ഓവറിനു തൊട്ടു മുന്‍പത്തെ ഓവറില്‍ ഷാനണ്‍ ഗബ്രിയേല്‍ യാസിര്‍ ഷായുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതോടെ പ്രതീക്ഷ തകര്‍ന്നു. പാക്കിസ്ഥാന് അപ്രതീക്ഷിത ജയം. ചേസ് കളിയിലെ താരമായപ്പോള്‍ ഷാ പരമ്പരയുടെ താരം. മൂന്നു ടെസ്റ്റ് പരമ്പര 2-1 നു ജയിച്ച് കരീബിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയും പാക്കിസ്ഥാന് സ്വന്തമാക്കി.
പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മോശം സമയത്ത് ടെസ്റ്റില്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചുവെന്നതാണ് മിസ്ബ ഉള് ഹഖിന്റെ കഴിവ്. യൂനിസ് ഖാനാകട്ടെ മിസ്ബയുടെ വിശ്വസ്തനായ പോരാളിയായി. മിസ്ബയ്ക്കു കീഴില്‍ യൂനിസ് നേടിയ അയ്യായിരത്തോളം റണ്‍സ് ഇതിനു സാക്ഷ്യം. 56 ടെസ്റ്റില്‍ ടീമിനെ നയിച്ച മിസ്ബ 26ല്‍ ടീമിനെ ജയത്തിലേക്കു നയിച്ചു. 19 തോല്‍വി, 11 സമനില.
നാട്ടില്‍ കളിക്കാന്‍ വിദേശ ടീമുകള്‍ വിസമ്മതിച്ചപ്പോള്‍, യുഎഇയെ ആതിഥേയ വേദിയാക്കി നടത്തിയ പടയോട്ടത്തില്‍ എപ്പോഴും ഭാഗ്യം മിസ്ബയെ തുണച്ചു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ മികച്ച ടീമുകളെ കീഴടക്കി പരമ്പര നേടാനായി. 75 ടെസ്റ്റില്‍ പത്ത് സെഞ്ചുറിയടക്കം 5,222 റണ്‍സ് നേടി മിസ്ബ. ഉയര്‍ന്ന സ്കോര്‍ 161 നോട്ടൗട്ട്. ഏകദിന-ട്വന്റി20യില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു മിസ്ബ.
ലോക ക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണ് യൂനിസ് ഖാന്. പതിനായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ പാക്കിസ്ഥാനി. 118 ടെസ്റ്റില്‍ നിന്ന് 34 സെഞ്ചുറികളുടെ അകമ്പടിയോടെ 10,099 റണ്‍സ് സമ്പാദ്യം. 313 റണ്‍സ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. അഞ്ചുവട്ടം ഇരട്ട സെഞ്ചുറി. രണ്ടു തവണ 190ല്‍ മടങ്ങി. ഇതിലൊന്നില്‍ 199 റണ്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: