ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അടക്കം പ്രമുഖര്‍ക്ക് എതിരെ കോടികളുടെ പുതിയ അഴിമതിക്കേസ്. ഷീന ബോറ വധക്കേസില്‍ മുഖ്യ പ്രതികളായ പ്രമുഖ വ്യവസായി പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള ഐഎന്‍എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് വിദേശ നിക്ഷേപം സ്വീകരിക്കാന്‍, ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ വഴിവിട്ട് അനുമതി നല്‍കിയെന്നാണ് കേസ്.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഇന്നലെ ചിദംബരം, കാര്‍ത്തി എന്നിവരുടെ ചെന്നൈയിലെ വസതികളിലും ഓഫീസുകളിലും മറ്റു പ്രതികളുടെ ദല്‍ഹി, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലുള്ള വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.
കാര്‍ത്തി, പീറ്റര്‍, ഇന്ദ്രാണി, ഐഎന്‍എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ത്തിയുടെ ചെസ് മാനേജ്മെന്റ് സര്‍വ്വീസസ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍ പദ്മ വിശ്വനാഥന്, ധനമന്ത്രാലയത്തിലെ പേരു വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ അഴിമതിക്കും കുറ്റകരമായ ഗൂഢാലോചനക്കും കേസെടുത്തിരിക്കുന്നത്.
ഐഎന്‍എക്സ് കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്കാന് വിദേശ നിക്ഷേപ പ്രൊമോഷന് ബോര്‍ഡ് ശുപാര്‍ശ ചെയ്യുകയും അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ശുപാര്‍ശ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. ചിദംബരത്തിനെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും സിബിഐയുടെ നിരീക്ഷത്തിലാണെന്നാണ് സൂചന.
2006 ആഗസ്റ്റില്‍ സ്ഥാപിച്ച കമ്പനിക്ക് വിദേശത്തു നിന്ന് ഓഹരി മൂലധനമായി പണം പിരിക്കാന്‍ അനുമതി തേടി വിദേശ നിക്ഷേപ ബോര്‍ഡിന് അപേക്ഷ നല്കി. അപേക്ഷ സ്വീകരിച്ച ബോര്‍ഡ് വിവിധ വകുപ്പുകളുടെ നിലപാട് തേടി കത്തുകളയച്ചു. ഒാഹരി വിറ്റ് 4.62 കോടി രൂപ സമാഹരിക്കാന്‍ ബോര്‍ഡ് അനുമതിയും നല്കി.
ഐഎന്‍എക്സ് മീഡിയക്ക് ഐഎന്‍എക്സ് ന്യൂസ് ചാനലില്‍ ഫണ്ട് നിക്ഷേപിക്കണമെന്നുണ്ടെങ്കില്‍ വേറെ അപേക്ഷ നല്‍കണമെന്നും ബോര്‍ഡ് വ്യക്തമാക്കി. അതിന് അനുമതി നല്കിയുമില്ല. പക്ഷേ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം രണ്ടിനും അനുമതി നല്കി. സകല നിബന്ധനകളും ലംഘിച്ച് ഐഎന്‍എക്സ് ന്യൂസില്‍ 26 ശതമാനം നിക്ഷേപം നടത്തി. 4.62 കോടി സമാഹരിക്കാനായിരുന്നു അനുമതിയെങ്കിലും 305 കോടിയാണ് സമാഹരിച്ചത്. ഇത് ആദായ നികുതി വകുപ്പ് കണ്ടെത്തുകയും നടപടി തുടങ്ങുകയും ചെയ്തു.
അതോടെ കാര്‍ത്തിയും പീറ്ററും മറ്റും ചേര്‍ന്ന്, ധനമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് തലയൂരുകയായിരുന്നു. സഹായം ചെയ്തു നല്‍കിയതിന് ഐഎന്‍എക്സ് മീഡിയ കാര്‍ത്തിക്ക് വന്‍തോതില്‍ പണവും നല്കി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് തന്നെയും മകനെയും മകന്റെ സുഹൃത്തുക്കളെയും വേട്ടയാടുകയാണെന്നാണ് ചിദംബരത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: