കോഴിക്കോട്: കുന്ദമംഗലം മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായിപരാതി. പലസ്ഥലങ്ങളില്‍ നിന്നായി ഫോണ്‍ വഴി ഭീഷണി പെടുത്തുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാട്സ് അപ്പ് സന്ദേശങ്ങള്‍ വഴിയും ഭീഷണിയുണ്ട്. കൊന്നുകളയുമെന്നടക്കമുള്ള ഭീഷണിയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.
കുന്ദമംഗലം കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്സ് വിദ്യാര്‍ത്ഥികളാണ് സമരം ചെയ്യുന്നത്. അംഗീകൃത കോഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രവേശനം നടത്തിയതെന്ന് അവര്‍ പറഞ്ഞു.
കോഴ്സിന് അംഗീകാരം ഉറപ്പ് വരുത്തുകയോ പണം തിരിച്ചുതരികയോ വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന സമരം ശക്തമാക്കും. മലപ്പുറം സ്വദേശി മുഹമ്മദ് നസീബ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മര്‍ക്കസ് സഖാഫത്തി സുന്നിയ്യ കാരന്തൂര്‍ കുന്ദമംഗലം, മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജി, മാനേജിങ് ട്രസ്റ്റി, പ്രിന്‍സിപ്പല്‍ സായി കുമാര്‍, മര്‍ക്കസ് സഖാഫത്തി ടെക്നോളജി സുന്നിയ ഭരണ സമിതിയംഗങ്ങളടക്കം 16 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
450ഓളം വിദ്യാര്‍ഥികളാണ് മൂന്നുവര്‍ഷം സ്ഥാപനത്തില്‍ പഠിച്ചത്. 2012-13,2015-16 കാലയളവില്‍ സിവില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിങ്, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് എന്നീ മൂന്ന് ശാഖകളിലേക്കും 2013-14 മുതല്‍ 2015-16 കാലയളവില്‍ സിവില്‍ എന്‍ജിനീയറിങ്ങിനും ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിനും വിദ്യാര്‍ത്ഥികളെ ചേര്‍ത്തിരുന്നു. ഈ കോഴ്സുകള്‍ക്കും അംഗീകാരമില്ലെന്ന് അവര്‍ പറഞ്ഞു.
23ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വെച്ചിട്ടുണ്ട്. കോഴ്സിന് അംഗീകാരം ലഭിക്കുമോ എന്നറിയാന്‍ ടെക്നിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് 23ന് നടക്കുന്ന ചര്‍ച്ചയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷമാണ് നഷ്ടമായത്. രണ്ട് മുതല്‍ മൂന്നുലക്ഷം രൂപ വരെ പഠനത്തിന് ചെലവായിട്ടുണ്ട്. സമരത്തിന് വിവിധ രാഷ്ട്രീയകക്ഷികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും പിന്തുണയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംയുക്തസമരസമിതി ചെയര്മാന് പൊന്മുടി വിശ്വനാഥന്, വിദ്യാര്‍ത്ഥികളായ പി.പി ജുനൈഥ്, പി നൗഫല്‍ അലി, ജാഷിര്‍, രക്ഷിതാക്കളായ സജിത, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: