പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹ് പയ്യന്നൂര്‍ കക്കാംപാറയിലെ സി.ബിജുവിനെ തലയറുത്തു കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎമ്മുകാരെ റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ രാമന്തളി കക്കംപാറയിലെ റിനീഷ് (28), പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ കെ.വി. ജ്യോതിഷ് (26) എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസട്രേറ്റ് റിമാന്‍ഡു ചെയ്തത്.
സിപിഎം ഉന്നത നേതൃത്വം ഉള്‍പ്പടെയുള്ളവര്‍ ബിജുവിനെ വധിക്കാനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തതായി അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. സിപിഎമ്മുകാര്‍ ചേര്‍ന്ന് കൊലയ്ക്ക് ഗൂഡാലോചന നടത്തിയതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ രാഷ്ട്രീയ വിരോധമാണ്. ധന്‍രാജ് വധക്കേസിന്റെ വിരോധം തീര്‍ക്കാനാണ് ഗൂഡാലോചന നടത്തി ബിജുവിനെ വധിച്ചത്. റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലയ്ക്ക് നേതൃത്വം നല്കിയ റിനീഷിനെയും ജ്യോതിഷിനെയും സിഐ കെ.വി.സുധാകരനും സംഘവുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെക്കുറിച്ചും പോലീസിന് വ്യക്തമായ ധാരണയുണ്ട്. ഇവരുടെ അറസ്റ്റ് വൈകാതെ തന്നെയുണ്ടാകുമെന്നാണ് സൂചന.
റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളു.
എന്നാല്‍ ഭരണ സ്വാധീനമുപയോഗിച്ച് സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രം പ്രതികളാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പ്രധാനപ്രതി റിനേഷ് കൊലക്കേസടക്കം 17 കേസുകളില്‍ പ്രതിയാണ്.
പ്രതികള്‍ക്കു വേണ്ടി ഹാജരായത് സിപിഎം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ്പ്രസിഡണ്ട് വിജയകുമാറാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രതികള്‍ക്ക് സഹായം നല്‍കുന്നത് സിപിഎമ്മാണെന്ന് ഇതോടെ വെളിവാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: