പാലക്കാട്: കഴിഞ്ഞ ദിവസം കേരളത്തിലെ ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ കണ്ടെത്തിയ വാനക്രൈ വൈറസ് പാലക്കാട് ദക്ഷിണ റെയില്‍വെ ഡിവിഷണല്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ ശൃംഖലയിലും കടന്നുകയറി. റാന്‍സംവെയര്‍ ആക്രമണം റെയില്‍വേയുടെ പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സൈബര്‍ ആക്രമണമുണ്ടായത്.
ജീവനക്കാര്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോഴാണ് 23 കമ്പ്യൂട്ടറുകളില്‍ റാന്‍സംവെയര്‍ ആക്രമണം കണ്ടെത്തിയത്. എന്നാല്‍ ആക്രമണം റെയില്‍വേ റിസര്വേഷനേയോ ട്രെയിന്‍ ഗതാഗതത്തെയോ ബാധിക്കില്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തെന്നും ഫയലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ മോചനദ്രവ്യം നല്‍കണമെന്നുമുള്ള സന്ദേശം വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളുടെ ഹോംസ്ക്രീനില്‍ തെളിഞ്ഞു. മൂന്നുദിവസത്തിനുള്ളില്‍ 300 ഡോളര്‍ നല്‍കണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. 22 പേഴ്സണല്‍ കമ്പ്യൂട്ടറുകളും അക്കൗണ്ട്സ് വിഭാഗത്തിലെ ഒരു കമ്പ്യൂട്ടറുമാണ് വാന്നക്രൈ ആക്രമണത്തിന് ഇരയായത്. ഡല്‍ഹി കേന്ദ്രീകരിച്ചുളള സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്.
ശമ്പളം, ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ അക്കൗണ്ട്സ് വിഭാഗത്തിലെ കമ്പ്യൂട്ടറിലാണ് സൂക്ഷിച്ചിരിക്കുന്നത്. വൈറസ് ആക്രമണം വളരെ ഗൗരവമായാണ് റെയില്‍വേ വീക്ഷിക്കുന്നത്. വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ഐടി വിദഗ്ധരുമായി ബന്ധപ്പെട്ടു. സാഹചര്യം പരിശോധിക്കാന്‍ ഐടി വിദഗ്ധര്‍ റെയില്‍വേ ഡിവിഷന് ആസ്ഥാനത്ത് എത്തുന്നുണ്ട്.
അഞ്ഞൂറോളം പേഴ്സണല്‍ കമ്പ്യൂട്ടറുകളാണ് സതേണ്‍ റെയില്‍വേ ആസ്ഥാനത്തുള്ളത്. സതേണ്‍ റെയില്‍വേ സെര്‍വറുകള്‍, സണ്‍ സൊളാരിസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിലാണ് പ്രവര്‍ത്തിക്കുന്നത്. പേഴ്സണല്‍ കമ്പ്യൂട്ടറുകളിലെ ഡേറ്റാ ബാക്ക് അപ്പ് സൂക്ഷിക്കുന്നതിനാല്‍ വലിയ ഫയല്‍ നഷ്ടം ഉണ്ടാകില്ലെന്നാണ് റെയില്‍വേ അധികൃതര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: