തലയോലപ്പറമ്പ്: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹോസ്റ്റല്‍ അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
തലയോലപ്പറമ്പ് ഗവ.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സ്കൂളിലെ രണ്ടാം വര്‍ഷ എ.എന്‍.എം വിദ്യാര്‍ത്ഥിനി തൊടുപുഴ പുളിമൂട്ടില്‍ ഷാജിയുടെ മകള്‍ ശ്രീക്കുട്ടി (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ന് ആയിരുന്നു സംഭവം.
രാവിലെ കുളിമുറിയില്‍ കയറിയ ശ്രീക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ മറ്റു കുട്ടികള്‍ വാതില്‍ തുറന്നപ്പോള്‍ ഷവറിന്റെ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹപാഠികളും സ്കൂളിലെ ജീവനക്കാരിയും ചേര്‍ന്ന് ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം നഴ്സിങ് സ്കൂള്‍ അധികൃതരുടെ മാനസിക പീഡനമാണെന്നും, ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ മെസ്സില്‍ ഭക്ഷണം മോശമായെന്നാരോപിച്ച് മൂന്നു മാസം മുമ്പ് ചില കുട്ടികള്‍ ഭക്ഷണത്തില്‍ വിം കലര്‍ത്തി അധ്യാപകര്‍ക്ക് നല്കി. ഇതു സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു.
ഏഴു കുട്ടികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത് ശ്രീക്കുട്ടിയാണെന്ന് പറയുന്നു. ഇതോടെ കുട്ടികള്‍ക്കിടയില്‍ ചേരിതിരിവുണ്ടായതായും പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ഭക്ഷണത്തില്‍ വിം കലര്‍ത്തിയ സംഭവം പി.ടി.എ യോഗം ചേര്‍ന്ന് വിശദീകരിച്ച് പ്രശ്നം പരിഹരിച്ചതായും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തലയോലപ്പറമ്പ് എസ്.ഐ വി.എസ് സുധീഷ്കുമാര്‍ പറഞ്ഞു. പുഷ്പയാണ് ശ്രീക്കുട്ടിയുടെ അമ്മ. സഹോദരങ്ങള്‍: ഗോകുല്‍, ഗോപു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: