ആലപ്പുഴ: കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ പുതുമയുള്ളതല്ല, പക്ഷെ ഏഴര വയസുകാരന് രാഹുലിന്റെ അപ്രത്യക്ഷമാകലിനോളം കേരളം ചര്‍ച്ച ചെയ്ത മറ്റൊന്നുണ്ടാകില്ല. രാഹുലിനായി നാടിന്റെ കാത്തിരിപ്പിന് ഒരു വ്യാഴവട്ടമായി. 2005 മെയ് 18നായിരുന്നു ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകന് രാഹുലിന്റെ തിരോധാനം.
അന്വേഷണ സംഘങ്ങള്‍ എല്ലാം മുട്ടുകുത്തി, അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ വീണ്ടും നല്‍കിക്കഴിഞ്ഞു. എന്നാല്‍ ദൈവം തങ്ങളുടെ മകനെ തിരികെയെത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് രാജുവും മിനിയും.
വൈകിട്ട് വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് പതിവു പോലെ ക്രിക്കറ്റ് കളിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. ലോക്കല്‍ പോലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
ഇതിനിടെ സമീപവാസിയായ റോജോയെ നാര്‍കോ അനാലിസിസിന് വിധേയമാക്കി.
എന്നാല്‍ ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് വ്യക്തമായി. കുട്ടിയുടെ വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലവും പ്രഖ്യാപിച്ചു. നാടൊട്ടുക്കും കുട്ടിയുടെ ചിത്രം സഹിതം പോസ്റ്ററുകളും പ്രചരിപ്പിച്ചു. ഒടുവില്‍ സംശയങ്ങള്‍ ബാക്കിയാക്കി 2012 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഒടുവില്‍ 2013 ഒക്ടോബറില്‍ കേസ് പുനരന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ കോടതിയുടെ അനുമതി തേടി അപേക്ഷ നല്‍കിയത്. ഒന്‍പതു വര്‍ഷം മുന്‍പ് രാജു- മിനി ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു, ശിവാനി. ചേട്ടന് രാഹുലിനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പാണ് മാതാപിതാക്കള്‍ക്കൊപ്പം ശിവാനിയും.
രാഹുലിന്റെ തിരോധാനമുണ്ടാക്കിയ ദുഃഖത്തിനിടെ നാട്ടിലെത്തിയ രാജുവിനെ അര്‍ബുദം കീഴ്പ്പെടുത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം രാജു ജോലി തേടി കുവൈത്തിലേക്ക് മടങ്ങി. റോജോയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എല്ലാ ഏജന്‍സികളും നടത്തിയത്. രാഹുലിന്റെ മാതാപിതാക്കള്‍ സംശയമുള്ള മൂന്നു പേരുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും അവരെക്കുറിച്ച് അന്വേഷണം ഉണ്ടായില്ല.
രാഹുലിന്റെ കൂട്ടുകാരന്റെ അച്ഛന് സിയാദ് എന്നയാള്‍ക്കെതിരെയാണ് പ്രധാനമായും മാതാപിതാക്കള്‍ സംശയം ഉന്നയിച്ചത്. ഈയാള് അധികം താമസിയാതെ ഈ പ്രദേശത്ത് നിന്ന് താമസം മാറ്റുകയും ചെയ്തു. പോലീസിനോടും സിബിഐയോടും ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് മിനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: