ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ വിഷുനാളില്‍ ദേവനു തിരുവാഭരണം ചാര്ത്താതിരുന്നതാണു സംഭവം പുറത്തറിയാനിടയാക്കിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള 96 ഗ്രാം തൂക്കം വരുന്ന തിരുവാഭരണത്തിലെ അമൂല്യമായ രത്നങ്ങള്‍ പതിച്ച പതക്കമാണ് കാണാതായത്.
തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടാതെ പാല്‍പ്പായസ കിണര്‍ വറ്റിച്ചു പരിശോധിച്ചിട്ടും തെളിവുകള്‍ കിട്ടാത്തതു പോലീസിനെ പ്രതിസന്ധിയിലാക്കി. ക്ഷേത്രത്തിലെ ഗുരുവായൂരപ്പ സന്നിധിക്കു സമീപത്തെ കിണറും മേല്‍ശാന്തിമാര്‍ മുമ്പു കുളിച്ചിരുന്ന കുളവും വറ്റിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം അഗ്നിശമന സേനയ്ക്കു കത്തു നല്‍കിയെങ്കിലും മറുപടി വൈകുകയാണ്.
അഗ്നിശമന സേനയുടെ കോട്ടയം ഡിവിഷനല്‍ ഓഫിസില്‍നിന്നാണ് അനുമതി കിട്ടേണ്ടത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. വിജയകുമാരന്‍നായരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘമാണു കേസ് അന്വേഷിക്കുന്നത്. സംഘാംഗമായ അമ്പലപ്പുഴ സിഐ എം. വിശ്വംഭരന് വിജിലന്‍സ് സിഐയായി സ്ഥലംമാറിപ്പോയതിനെത്തുടര്ന്നു ചുമതലയേറ്റ ബിജു വി. നായര്‍ അന്വേഷണ ചുമതലയേറ്റെടുത്തു.
അതിനിടെ കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഐജി പി. വിജയന് അന്വേഷണ സംഘത്തിനു കര്‍ശന നിര്‍ദേശം നല്കി. ഇതുവരെയുള്ള റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തിരുവാഭരണം കാണാതായ സംഭവത്തില്‍ ദേവസ്വം ജീവനക്കാരുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. അവര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടായേക്കും.
മോഷണമല്ല, ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍ അടക്കമുള്ള ജീവനക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് തിരുവാഭരണം കാണാതായതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: