കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പ്രകാരം 16 റൂട്ടുകളും 38 ബോട്ട് ജെട്ടികളും 78 ബോട്ടുകളും വാട്ടര്‍ മെട്രോയുടെ ഭാഗമാണ്. ഇതിന് പുറമേ ദ്വീപുകളിലുള്ള റോഡുകളുടെ വികസനവും ബോട്ട് ജെട്ടികളെയും മെട്രോ റെയില്‍ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചിട്ടുള്ള ഫീഡര്‍ ബസ് സര്‍വീസും പദ്ധതിയുടെ ഭാഗമായിരിക്കും. പദ്ധതി ചെലവായ 747.28 കോടി രൂപയില്‍ 579.71 കോടി രൂപ (85 മില്യണ്‍ യൂറോ) ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യു ഡവലപ്മെന്റ് ബാങ്കില്‍ നിന്ന് ദീര്‍ഘകാല വായ്പയായി ലഭിക്കാന്‍ ധാരണയായിട്ടുണ്ട്. ബാങ്ക് അധികൃതര്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി സന്തുഷ്ടി അറിയിച്ചിട്ടുണ്ട്.
102.30 കോടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. 65.27 കോടി രൂപ പിന്നീട് അനുയോജ്യമായ പൊതു സ്വകാര്യ പങ്കാളിത്തം വഴി കണ്ടെത്തും. ആഗോള ടെന്‍ഡര്‍ പ്രക്രിയയിലൂടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണ്.
ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചാല്‍ 20 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാവും. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാരിസ്ഥിതിക അനുമതിക്കുള്ള ശ്രമം നടക്കുകയാണ്. പ്ലാനിങും ഡിസൈനിങും ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: