കൊച്ചി : കെഎസ്ആര്‍ടിസി എടുത്തിരിക്കുന്ന വായ്പകളില്‍ ഇടനിലക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് വെല്‍ഫെയര്‍ അസോസിയേഷന് (കെഎസ്ആര്ടിഇഡബ്ല്യുഎ) പ്രസിഡന്റ് വി.വി. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെടിഡിഎഫ്സിയില്‍ നിന്നും കാലങ്ങളായി പതിനാറേമുക്കാല്‍ ശതമാനം പലിശക്ക് വായ്പയെടുത്ത് സ്ഥാപനം കമ്മീഷന് കൈപ്പറ്റുന്നുണ്ട്. കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്നും തൊഴിലാളികള്‍ക്ക് ഡബിള്‍ ഡ്യൂട്ടി നല്‍കുന്നതാണ് ഇതിന് കാരണമെന്നുമുള്ള തെറ്റായ ധാരണ പരത്താനാണ് മാനേജ്മെന്റ് ശ്രമിക്കുന്നത്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടെന്ന സാങ്കല്പിക റിപ്പോര്‍ട്ടിന്റെ പേരില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി അശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസിയുടെ കടബാധ്യതയെ കുറിച്ച് വ്യക്തമായ കണക്കുകളൊന്നും സര്‍ക്കാരിനറിയില്ല. ജീവനക്കാരെ ബലിയാടാക്കി മിഡില്‍ മാനേജ്മെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത് വഴി അവര്‍ നടത്തുന്ന ധൂര്‍ത്തും പാഴ്ചെലവുകളും കണ്ടില്ലെന്ന് നടിക്കുകയാണ് മാനേജ്മെന്റ്. 28 ജില്ലാ അധികാരികളെ നിയോഗിച്ചിരിക്കുന്നത് വെട്ടിക്കുറച്ച് 14 ആക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് തയ്യാറായിട്ടില്ല.
5000 ത്തോളം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ 28 ജില്ലാ ഓഫീസര്‍മാരും 68 അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരും 810 ചെക്കിംഗ് ഇന്സ്പെക്ടര്മാരുമാണുള്ളത്. ഇവരുടെയെല്ലാം ശമ്പളം 50,000 നും 80,000 നും ഇടയിലാണ്. ഇവരില്‍ 200 പേര് മാത്രമാണ് വാഹന പരിശോധന നടത്തുന്നത്.
നഷ്ടത്തിന് കാരണം തൊഴിലാളികളാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഓരോ മാസവും ശരാശരി 210 കോടി രൂപ വരുമാനമുള്ള കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ചെലവും ശമ്പളവും കഴിച്ച് പ്രതിമാസം 20 കോടി രൂപ ലാഭത്തിലാണെന്നിരിക്കെയാണ് തെറ്റായ പ്രചരണം. കെഎസ്ആര്‍ടിസിക്ക് മാത്രം ലോണ്‍ നല്കുന്ന കെടിഡിഎഫ്സി വന്‍ ലാഭത്തിലുമാണ്. വര്‍ഷങ്ങളായി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരായ ജോലിചെയ്യുന്നവരുടെ സ്വത്ത് വിവരം അന്വേഷിക്കുകയും ലോണുകളുടെ വ്യക്തമായ വിവരം പുറത്ത് വിടുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: