ഇരിട്ടി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് അളന്നു തിട്ടപ്പെടുത്തി പൊന്നും വിലക്കെടുത്ത സ്ഥലം പൂര്‍ണ്ണമായും ഉപയോഗിക്കാതെ നിര്‍മ്മാണപ്രവര്‍ത്തി നടത്തുന്നു എന്നാരോപിച്ച് ഉളിയില്‍ ടൗണില്‍ നാട്ടുകാര്‍ കെഎസ്ടിപിയുടെ റോഡ് പണി തടഞ്ഞു. തലശ്ശേരി വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ വികസനത്തിനായി ഏറ്റെടുത്ത ഉളിയില്‍ പാലം മുതല്‍ ഉളിയില്‍ ടൗണ്‍വരെയുള്ള നാനൂറ് മീറ്ററോളം റോഡാണ് വീതികുറച്ചു ടാറിങ് പ്രവര്‍ത്തി നടത്തുന്നതായി ആരോപണമുയര്‍ന്നത്.
റോഡിനും ഓവുചാലിനും നടപ്പാതക്കുമായി 2005 മുതല്‍ അളന്നു തിട്ടപ്പെടുത്തി പൊന്നും വിലക്കെടുത്ത സ്ഥലമാണ് പൂര്‍ണ്ണമായും ഉപയോഗിക്കാതെ ചില സ്വകാര്യ വ്യക്തികളുടെ താല്പര്യത്തിനനുസരിച്ചു മാറ്റം വരുത്തിയതായി ആരോപണം. നേരത്തെ അളന്നുതിട്ടപ്പെടുത്തി ഇവിടെ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നു. 15 മീറ്ററോളം വീതിയിലാണ് ഇപ്പോള്‍ റോഡ് നിര്‍മ്മാണം നടക്കുന്നത്. ഇതില്‍ 10 മീറ്റര്‍ മെക്കാഡം ടാറിങ്ങും റോഡിനിരുവശവും ഓവുചാലും നടപ്പാതയുമാണ് ഒരുക്കേണ്ടത്. എന്നാല്‍ ഏറ്റെടുത്ത ഭാഗം പൂര്‍ണ്ണമായും ഉപയോഗിക്കാതെ നിര്‍മ്മാണം ഏറ്റെടുത്തവര്‍ ചില സ്ഥലങ്ങളില്‍ ചില സ്വകാര്യ വ്യക്തികളുടെ താല്പര്യ പ്രകാരം കരാറുകാരെ വരുതിയിലാക്കി യാണ് പ്രവര്‍ത്തിയില്‍ മാറ്റം വരുത്തുന്നതെന്ന ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തി തടസ്സപ്പെടുത്തിയത്. ചിലയിടങ്ങളില്‍ പതിനാറു മീറ്ററോളം വീതി ഉള്ളപ്പോള്‍ ചിലയിടങ്ങളില്‍ പതിനാലു മീറ്ററിന് താഴെയാണ് വീതി എന്ന് ഇവര്‍ ആരോപിച്ചു. റോഡിനായി പൊന്നും വിലക്കെടുത്ത സ്ഥലം പൂര്‍ണ്ണമായും ഉപയോഗിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നടത്തിയിരിക്കുന്ന ഓവുചാലിന്റെ ഭാഗമായ പ്രവര്‍ത്തി പൊളിച്ചുമാറ്റി സ്ഥലം മുഴുവനായും ഉപയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സ്വകാര്യ വ്യക്തികള്‍ സ്ഥലം കയ്യേറിയിട്ടുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും അളന്നു തിട്ടപ്പെടുത്തി ഉപയോഗിക്കുമെന്ന് കെഎസ്ടിപി എഞ്ചിനീയര്‍ അറിയിച്ചു. എഞ്ചിനീയര്‍ വിദ്യ, കണ്‍സല്‍ട്ടന്റ് അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുമായി ഇവര്‍ ചര്‍ച്ച നടത്തി. റോഡിനിരുവശവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വേ നടത്താനും തീരുമാനിച്ചു. ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ എം.പി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നാട്ടുകാരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: